Tuesday 1 February 2011

ബ്ലഡ്‌കാന്‍സര്‍ !! (രണ്ടാംഭാഗം)


അവളുടെ വീടിന്‍റെ ഒരു വശത്തെ ജനല്‍ തുറന്നിട്ടിട്ടുണ്ട്. അത് അവളും അനുജനും ഉറങ്ങാന്‍ കിടക്കുന്ന മുറിയാണ്. ആ മുറിയിലൊരു കട്ടിലുമുണ്ട്. നല്ല വെയിലുള്ള നേരങ്ങളില്‍ സൈനയെ ഉമ്മ പുറത്തേക്ക് കളിക്കുവാന്‍ വിടാറില്ല. അങ്ങിനെയുള്ള സമയങ്ങളില്‍ അവള്‍ ആ കട്ടിലില്‍ കയറിയിരുന്ന് പഴയ മാസികകളിലെ ചിത്രങ്ങള്‍ വെട്ടിയെടുത്ത്‌ ഒരു പുസ്തകത്തില്‍ ഒട്ടിച്ചു വക്കാറുണ്ട്. അത്തരം അവസരങ്ങളില്‍ ചിലപ്പോഴൊക്കെ ആ തുറന്നിട്ട ജനാലയിലൂടെ ഞാന്‍ അവളോട്‌ സംസാരിച്ചിട്ടുമുണ്ട്.

ഞാന്‍ ജനാലക്കല്‍ എത്തി. ജനലിന്‍റെ അഴികളില്‍ പിടിച്ച് തൂങ്ങിനിന്ന് അകത്തേക്ക് നോക്കി. അകത്ത് കട്ടിലില്‍ പുറംതിരിഞ്ഞു സൈന കിടക്കുന്നു. ഞാന്‍ പതിയെ വിളിച്ചു,
 "സൈനൂ...."

 അവള്‍ പെട്ടെന്ന് തല ഉയര്‍ത്തി നോക്കി. ജനാലക്കള്‍ എന്നെ കണ്ടതും വിതുമ്പി കരയുവാന്‍ തുടങ്ങി. പിന്നെ അവിടെത്തന്നെ ഒന്നുംകൂടെ ചുരുണ്ട് കിടന്നു. ഞാന്‍ അവളോട്‌ പതിയെ ചോദിച്ചു,
 " മാറീല്ല്യെ...?"
അല്പ്പംകൂടെ ഉച്ചത്തിലായ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കുന്നതിനായി തലക്കല്‍ വച്ചിരുന്ന പുതപ്പ് മുഖത്തിനോട് ചേര്‍ത്തു പിടിച്ചുക്കൊണ്ട് അവള്‍ പറഞ്ഞു, " ഇല്ല്യാ..."

ചെറിയ ശബ്ദത്തിലുള്ള സൈനയുടെ കരച്ചില്‍ തുടര്‍ന്നു. ഇനി മരിച്ചാലും വേണ്ടില്ല എന്ന മട്ടിലായി എന്‍റെ സ്ഥിതി. കാരണം സൈനയുടെ ഈ ദയനീയമായ അവസ്ഥ അത്രക്കണ്ട് എന്നെ വേദനിപ്പിക്കുന്നുണ്ട്.
അല്‍പ്പം കഴിഞ്ഞു അവള്‍ പതിയെ എഴുന്നേറ്റ്,അകത്തേക്ക് ഒന്ന് എത്തി നോക്കി, ഉമ്മയോ മറ്റാരേങ്കിലുമോ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ജനാലക്കലേക്ക് അല്‍പ്പം നിരങ്ങി നീങ്ങിയിരുന്നു. അവള്‍ എന്താണ് പറയുവാന്‍ ശ്രെമിക്കുന്നത് എന്നറിയുവാന്‍ ജിഞാസാപൂര്‍വ്വം കാത്തു നില്‍ക്കുന്ന എന്നെയൊന്നു നോക്കി, ശബ്ദം താഴ്ത്തി അവള്‍ പറയുവാന്‍ തുടങ്ങി...

"ഞാന്‍ മരിച്ചാ...കുട്ട്യോളും ടീച്ചര്‍മാരുമെല്ലാം അറിയും യ്ക്ക് ബ്ലഡ്‌ കാന്‍സര്‍ ആയിരുന്നൂന്ന്... കുട്ട്യോളൊക്കെ നിന്നോട് ചോദിക്കും എങ്ങിന്യാ ബ്ലഡ്‌ വന്നേന്ന്...അപ്പൊ നീ എന്തൂന്നാ പറയാ അവരോടു?
എന്ത്‌ന്നാ പറയാ.... എനിക്കാകെ കണ്‍ഫ്യൂഷ്യന്‍ ആയി. ഉണ്ടായത് പറഞ്ഞാല്‍ പ്പോരെ എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കുമ്പോള്‍ സൈന തന്നെ ഒരു സൊലൂഷ്യന്‍ ഇങ്ങോട്ട് പറഞ്ഞു,
 " ഏതില്യാ ചോരവന്നതെന്ന് ആരെങ്കിലും ചോദിക്ക്യാണെങ്കില്‍... മൂക്കില്‍ കൂട്യാന്നു പറഞ്ഞാല്‍ മതി... "
അല്‍പ്പമൊന്ന് നിര്‍ത്തിയതിനുശേഷം അവള്‍ തുടര്‍ന്നു,
" അല്ലാതെ ഇങ്ങനെ ചോരവന്നിട്ടാ മരിച്ചതെന്ന് കുട്ട്യോളും ടീച്ചര്‍മാരുമൊക്കെ അറിഞ്ഞാല്‍ യ്ക്ക് കൊറവാ..."
 പിന്നെ ദയനീയമായി എന്‍റെ മുഖത്തേക്കൊന്ന്‍ നോക്കിയിട്ട് ചോദിച്ചു,
 " നീ പറയോ...?'
നടന്നതൊന്നും ആരോടും പറയില്ലെന്നും, സൈന പറഞ്ഞ പോലെ തന്നെ എല്ലാവരോടും പറഞ്ഞെക്കാംഎന്നും ഞാന്‍ ഉറപ്പു നല്‍കി.                                                    

ഞങ്ങളിങ്ങനെ സംസാരിക്കുമ്പോള്‍ ആട്ടിന്‍കൂടിനടുത്തേക്ക് വന്ന സൈനയുടെ ഉമ്മ എന്നെ കണ്ട് ചോദിച്ചു,
 'ഈയെന്താ ചെക്കാ ജനാലക്കെ വന്നു നിക്കണെ?"
" സൈനൂനെ കാണാന്‍ വന്നതാ.." ഞാന്‍ പറഞ്ഞു.
"തമ്പുരാട്ടി അവടെ അകത്ത് കേറി കെടക്ക്ണ്ട്. മനുഷ്യനിവടെ നടു മടങ്ങണില്ല... ആ ആട്ടങ്ങളെ ഒന്ന് കൂട്ട്യെ കേറ്റാന്‍ പറഞ്ഞപ്പോ അവള്‍ക്ക് മേല് വയ്യാത്രേ.. എങ്ങിന്യാ വയ്യാണ്ടിരിക്ക്യാ ... വെയിലാന്നും, മഴ്യാന്നും ഭേധല്ല്യാണ്ട് ലോകായ ലോകം മുഴുവന്‍ ഓടീണ്ട് നടക്കല്ലേ.. ഉപ്പാടെ കയ്യീന്ന് ഇന്നലെ കിട്ടീതോന്നും പോരാ അവള്‍ക്ക്."
ആട്ടങ്ങളെ കൂട്ടില്‍ കയറ്റുന്നതിനിടയില്‍ ഉമ്മ ഇങ്ങനെയെല്ലാം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു,
 ' ഉപ്പേടെ വക കിട്ടീത് പോരെങ്കില്‍ ഇനി ഉമ്മാടെ വകേം കൂടി കൊടുത്തൂട് ഒരു പതിനാറ്... എന്തായാലും ഇന്നത്തേം കൂടിയല്ലേ ഉള്ളൂ.. ദ്രോഹികള്, പിള്ളേരെ കയ്യീ കിട്ട്യാ തല്ലണം തല്ലണം എന്ന വിചാരം മാത്രെ ഉള്ളു...
                      
രാത്രി ഒരു എട്ടു മണിയോട് കൂടി നടക്കുന്ന കുടുംബ പ്രാര്‍ത്ഥന എന്‍റെ വീട്ടില്‍ നിര്‍ബന്ധമാണ്. പഠനകാര്യങ്ങളില്‍ എന്തെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ പോലും, പ്രാര്‍ഥനാ കാര്യത്തില്‍ അമ്മയില്‍ നിന്നും യാതൊരു വിധത്തിലുമുള്ള ദാക്ഷ്ണ്ണൃവും പ്രതീക്ഷിക്കണ്ട. പനിപ്പിടിച്ചു കിടക്കുകയാണെങ്കില്‍ പോലും പ്രാര്‍ഥനാ സമയത്ത് അല്‍പ്പനേരം എഴുനേല്‍പ്പിച്ചിരുത്തും.കുറേ സമയം മുട്ടിന്മേല്‍ നിന്നും, കുറച്ചു സമയം ഇരുന്നുമെല്ലാം നടത്തുന്ന ഈ പ്രാര്‍ഥനാ പരിപാടി എനിക്ക് അല്‍പ്പം പോലും താത്പര്യമില്ലാത്ത ഒരു സംഗതി ആയിരുന്നു. അക്കാലത്ത് കളിക്കിടയിലുള്ള വീഴ്ചയിലോ മറ്റോ കാല്‍മുട്ടൊന്നു ഉരഞ്ഞു പൊട്ടിയാലും എനിക്ക് വലിയ വിഷമമൊന്നും തോന്നാറില്ല. കാരണം ആ വകുപ്പില്‍ ഒരു രണ്ടാഴ്ചയെങ്കിലും മുട്ടുക്കുത്തിയുള്ള പ്രാര്‍ഥനയില്‍ നിന്നും ഒഴിവാക്കി കിട്ടും.

പക്ഷെ ആ ദിവസത്തെ പ്രാര്‍ഥനാ സമയം, ഞാന്‍ മുട്ടിന്മേല്‍ നിന്നും ഇറങ്ങിയതെയില്ല. മുട്ടിപ്പായി, അവേശപൂര്‍വ്വമുള്ള പ്രാര്‍ത്ഥന. വീട്ടിലെല്ലാവരും എന്നെ ശ്രെദ്ധിക്കുന്നുണ്ട്, പക്ഷെ ഞാന്‍ അതൊന്നും അറിയുന്നില്ല. പ്രാര്‍ത്ഥനയില്‍ ഉടനീളം  ഒരേഒരു ആവശ്യമാണ്‌ ഞാന്‍ തമ്പുരാന് മുന്‍പില്‍ അവതരിപ്പിക്കുന്നത്, ഒരു കാരണവശാലും എന്‍റെ സൈനു  മരിക്കരുത്. കര്‍ത്താവ്‌ വിചാരിച്ചാല്‍ ഇമ്മാതിരി അസുഖങ്ങളെല്ലാം പുഷ്പ്പം പോലെ മാറ്റാമെന്ന് ഞായറാഴ്ച്ച നടക്കുന്ന വേദോപദേശ ക്ലാസ്സില്‍ നിന്നും അറിവുണ്ട്. ജാതീം മതോം ഒന്നും നോക്കാണ്ട് കര്‍ത്താവിതു മാറ്റിതന്നെ പറ്റൂ.അവേശപൂര്‍വ്വമുള്ള എന്‍റെ പ്രാര്‍ത്ഥന ക്രമേണെ എങ്ങലടിച്ചുള്ള കരച്ചിലായി. ആ കരച്ചില്‍ പിന്നീട് വാവിട്ടുള്ള നിലവിളിയിലേക്ക് ചുവടുമാറിയപ്പോള്‍ അമ്മ പ്രാര്‍ത്ഥന നിര്‍ത്തി. എല്ലാവരും പ്രാര്‍ത്ഥന നിര്‍ത്തി നിശബ്ധമായപ്പോള്‍ ഞാന്‍ കരച്ചിലും നിര്‍ത്തി.

എല്ലാവരും എന്നെ ശ്രദ്ധിക്കുന്ന കാര്യം അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്.
"എന്താ കാര്യം?"  അമ്മ എന്നോട് ചോദിച്ചു.
"എന്ത് കാര്യം?" എന്‍റെ തിരിച്ചുള്ള ചോദ്യം.
" നീ എന്തിനാ കരഞ്ഞേ?"
"വെഷമം വന്നിട്ട്."
"എന്തിനാ വെഷമം വന്നേ..?"
ഞാന്‍ മറുപടി പറഞ്ഞില്ല.
"എന്തിനാ വെഷമം വന്നെന്ന്‌?"
ഞാന്‍ വീണ്ടും മറുപടി പറയുന്നില്ല..അമ്മ കുരിശു വരച്ച് എഴുനേറ്റ്, അടുക്കളയില്‍ പോയി ചൂലുംക്കെട്ടു എടുത്തു. ചൂലും കെട്ട് എടുക്കല്‍ ഒരു മുന്നറിയിപ്പാണ്. അടിക്കൊള്ളാനും കൊള്ളാതിരിക്കാനുമുള്ള സാധ്യതയുണ്ട്. നമ്മളൊന്ന് മനസ് വച്ചാല്‍ അടി ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷെ ചൂലും കെട്ടില്‍ നിന്നും ഈര്‍ക്കിലി ഊരിയാല്‍ കളി തിരിഞ്ഞു. പിന്നെ നമുക്കൊരു ചോയ്സ് ഇല്ല, അടിപ്പൊട്ടും ഉറപ്പാ.ചൂലുമായി എന്‍റെ മുന്നില്‍ വന്നു നിന്ന് അമ്മ ചോദ്യം ആവര്‍ത്തിച്ചു. വെറുതെ ഈര്‍ക്കിലി ഊരി അമ്മയെ ബുദ്ധിമുട്ടിപ്പിക്കെണ്ടല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു,
 " സൈന ഇന്ന് മരിക്കും. ഇന്ന് മരിച്ചില്ലെങ്കില്‍ നാളെ മരിക്കും."
"എങ്ങിനെ?"
" അവള്‍ക്ക് ബ്ലഡ്‌ കാന്‍സര്‍ ആണ്."
"നിന്നോടാരാ പറഞ്ഞെ?"
" ഞാന്‍ കണ്ടു."
"കാണേ....." അമ്മക്കൊരു പിടിയും കിട്ടുന്നില്ല.

" ഈ ചെക്കന്‍ എന്തൊക്ക്യാ ഈ പറഞ്ഞു കൂട്ടണേ..." കാലു നീട്ടി വച്ച്, ചുമരും ചാരി, കൊന്ത കയ്യിലിട്ട് തിരിക്കുന്നതിനിടയില്‍ അമ്മൂമ്മ പറഞ്ഞു.
" ബ്ലഡ്‌ കാന്‍സറാന്ന്‍.... പറഞ്ഞാ മനസിലാവില്ലേ.." അല്‍പ്പം ഈര്‍ഷ്യത്തോട് കൂടിത്തന്നെ ഞാന്‍ അമ്മൂമ്മയെ നോക്കി പറഞ്ഞു.
                                    
ചൂല് അടുക്കളയില്‍ തിരിച്ചു കൊണ്ട് വച്ച്, എന്നെ വിളിച്ചു അടുത്തിരുത്തി അമ്മ നടന്ന സംഭവങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ചേച്ചിക്കും ഇളയമ്മക്കും അടക്കിപിടിച്ച ചിരി. അമ്മൂമ്മയാണെങ്കില്‍ കൈ ക്കൊട്ടി ലാവിഷ് ആയാണ് ചിരിക്കുന്നത്. ഒരു കുത്ത് വച്ച് കൊടുക്കാന്‍ തോന്നി എനിക്ക്. ആകെയുള്ള ഒരു കൂട്ടുക്കാരി അതീവ ഗുരുതരാവസ്ഥയില്‍ മരണാസന്നയായി കിടക്കുന്ന കാര്യം ഹൃദയം തകര്‍ന്നു ഞാന്‍ അറിയിച്ചപ്പം ഇരുന്നു കിണിക്ക്യാ..

ഭക്ഷണം കഴിച്ചു കിടന്നുറങ്ങാന്‍ എന്നോട് നിര്‍ദേശിച്ച് അമ്മ ഇളയമ്മയെയും കൂട്ടി സൈനയുടെ വീട്ടിലേക്കു പോയി.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ മനസ് മുഴുവന്‍ സൈനയും, ഞങ്ങള്‍ ഒന്നിച്ചു കണ്ട കാഴ്ച്ചകളും, ഒന്ന് ചേര്‍ന്ന് കാണിച്ച കുസൃതികളും എല്ലാമായിരുന്നു. അതെല്ലാം എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ സഹിക്കാനാകുന്നില്ല. ഏങ്ങലടിച്ചു കരയുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു, അടുത്ത പ്രാവശ്യം ആട് പ്രസവിക്കുമ്പോള്‍ ഉപ്പയോട് പറഞ്ഞ് ഒരു കുട്ടിയാടിനെ എനിക്ക് തരാമെന്നു സൈന ഉറപ്പു പറഞ്ഞിരുന്നു. ഇനിയിപ്പോ അതും കിട്ടാന്‍ പോകുന്നില്ല...അങ്ങിനെ എന്തൊക്കെയോ ഒര്‍ത്തുക്കൊണ്ട് ഞാന്‍ ഉറക്കത്തിലേക്കെത്തി.
തുടരും............


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

5 comments:

  1. എനിക്ക് ചിരി വന്നിട്ട് വയ്യേ..

    ReplyDelete
  2. ആദ്യഭാഗം വായിക്കാത്തത് കൊണ്ടാവും ശരിക്ക് മനസ്സിലായില്ല. ഏതായാലും വീണ്ടും വരാം. മുഴുവന്‍ വായിക്കാന്‍

    ReplyDelete
  3. hmmmmmmmm..chirichittu bodhamilla ennikk..

    ReplyDelete
  4. ithinte baakki baagam eppozha irangua????????/

    ReplyDelete
  5. ഒരുപാട്‌ ചിരിച്ചു.....അഭിനന്ദനങ്ങള്‍......

    ReplyDelete