Sunday 13 March 2011

എത്രതരം മനുഷ്യര്‍ ഉണ്ട്‌??

 ഫ്രണ്ട്‌ലൈന്‍ എന്ന മാഗസിനില്‍ വായിച്ച ഒരു സംഭവം പറയട്ടെ....
രണ്ടു കുട്ടികള്‍. ഏഴു വയസ്സായ ആണ്‍ക്കുട്ടിയും പതിനൊന്ന് വയസ്സായ പെണ്‍ക്കുട്ടിയും.
ദൂരെയൊരു നഗരത്തില്‍ ഫാക്ടറി തൊഴിലാളി ആയിരുന്ന അച്ഛന്‍ ക്ഷയം ബാധിച്ചും,

 മറ്റെന്തോ ശാരീരിക ബുദ്ധിമുട്ടിനാല്‍ അമ്മയും ജോലി ചെയ്യുവാന്‍ ആകാതെ വീട്ടിലിരിക്കുന്നു.
അച്ഛന്‍ ജോലിച്ചെയ്യുന്ന കാലത്ത് ഉപയോഗിച്ചിരുന്ന,

 ഫാക്ടറിയിലെ യൂണിഫോം ഷേട്ട് ധരിച്ച്,ആണ്‍ക്കുട്ടി ,
 വീട്ടില്‍ ആകെയുള്ള ഒരു പ്ലൈറ്റ്‌മായി രാവിലെ സ്കൂളില്‍ പോകും.
 ഉച്ചക്ക്, സ്കൂളില്നി്ന്നും ലഭിക്കുന്ന ഭക്ഷണം ആ പ്ലൈറ്റില്‍ ആക്കി ഓടി വീട്ടിലെത്തും.
 ആ പ്ലൈറ്റ്‌ കൂടാതെ വീട്ടിലുള്ളത് പഴകി ദ്രവിച്ച മറ്റൊരു പാത്രം മാത്രമാണ്. 
തനിക്ക് ലഭിച്ച ഉച്ചഭക്ഷണം ആ പാത്രത്തിലേക്ക് മാറ്റി, പ്ലൈറ്റ്‌ അവന്‍ തന്‍റെ ചേച്ചിക്ക് കൈമാറും.
 ഒപ്പം അവന്‍ ധരിച്ചിരിക്കുന്ന ഷേട്ടും!!! 
അവന്‍ വരുന്നത് വരെ ആ പതിനൊന്നുവയസ്സായ പെണ്‍ക്കുട്ടി അവളുടെ കുടിലിന്‍റെ ഇരുണ്ട മൂലയില്‍ ഒരു പഴന്തുണി മാത്രം ദേഹത്തിട്ട് പുറത്തിറങ്ങാന്‍ ആവാതെ ഇരിക്കുകയാണ്.
ആണ്‍ക്കുട്ടി കൈമാറിയ പ്ലൈറ്റ്‌മായി, അവന്‍ ഊരി നല്കിയയ ഷേട്ടും ധരിച്ച്

 അവള്‍ സ്കൂളിലേക്ക് ഓടും, ഉച്ചഭക്ഷണം കൊടുത്ത് തീരുന്നതിന് മുന്‍പേ അവിടെ എത്തുന്നതിനായി......
ആണ്‍ക്കുട്ടി കൊണ്ടുവന്ന ഭക്ഷണം അവനും അച്ഛനും പങ്കിട്ടു കഴിക്കും.

 സ്കൂള്‍ വിട്ട് വൈകീട്ട് വീട്ടിലെത്തുന്ന പെണ്‍ക്കുട്ടി, തനിക്ക് ലഭിച്ച ഉച്ചഭക്ഷണവും ഒപ്പം കൊണ്ടുവരും. അത് അവളും അമ്മയും ചേര്‍ന്ന് കഴിക്കും....
ഇതാണ് ആ ബീഹാറി കുടുംബത്തിന്‍റെ ഒരു ദിവസത്തെ ഭക്ഷണം!!!
ഒരു കാര്യം ചോദിച്ചോട്ടെ.......,
ഒരു നേരത്തെ ഭക്ഷണം കഴിക്കുവാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ പോലും നമുക്ക് ചുറ്റും ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കുവാന്‍ നമുക്ക്‌ എന്താണ് അവകാശം??






      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

സമയമില്ലാത്തവര്‍ക്ക് വായിക്കാന്‍...

ഇന്നലെ രാത്രിയില്‍ ലോലിത വിളിച്ചിരുന്നു. ലോലിത, എനിക്ക് ഓര്‍ക്കുട്ടില്‍ നിന്നും  ലഭിച്ച എന്‍റെ പ്രിയ്യപ്പെട്ട കൂട്ടുക്കാരിയാണ്. കുടുംബത്തോടൊപ്പം യുകെ യില്‍, ബ്രിസ്റ്റോള്‍ എന്ന നഗരത്തില്‍ താമസം. മിക്കവാറും എല്ലാ ദിവസങ്ങളിലും അവള്‍ വിളിക്കുവാറുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി, നാട്ടില്‍ വരുന്നതിന്‍റെ കുറെയേറെ തിരക്കുകള്‍ മൂലം അവള്‍ വിളിച്ചിരുന്നില്ല. എനിക്ക് പനിയാണെന്ന് അറിഞ്ഞതിനാലാണ് ഇന്നലെ അവള്‍ വിളിച്ചത്. ഇന്നലെ ഞങ്ങള്‍ ഏതാണ്ട് ഒരു മൂന്ന് മണിക്കൂറുകളോളം സംസാരിച്ചു. അവള്‍ വിളിച്ചാല്‍ പനിയൊന്നും എനിക്കൊരു പ്രശ്നമേ അല്ല. കാരണം അവളുടെ സംസാരം പോസറ്റീവ് എനര്‍ജിയുടെ ഒരു പ്രവാഹമാണ്. മനസിലുള്ള ചെറിയ ചെറിയ നിരാശകളും, ആത്മവിശ്വാസകുറവും, സംശയങ്ങളും എല്ലാം അവളുമായി പങ്കുവയ്ക്കാം...
യുക്തമായ പരിഹാരവും,  ആത്മാര്‍ഥമായ ആശ്വാസവാക്കുകളും അവളില്‍നിന്നും ഉറപ്പ്. സംസാരത്തിനിടക്ക് ലോലിത പറഞ്ഞ ഒരു സംഭവം കേട്ടപ്പോള്‍ അത് പങ്കുവയ്ക്കപെടെണ്ടതാണ് എന്നെനിക്ക് തോന്നി.


ബ്രിസ്റ്റോള്‍ ഉള്ള ഒരു മലയാളി കുടുംബം. ഭാര്യ, ഭര്‍ത്താവ്, ഒരു  മകള്‍. ഈ കുടുംബത്തിന്‍റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു മാലാഖകുഞ്ഞ് പോലെ സുന്ദരിയായ അവരുടെ മകള്‍ക്ക് ഏതാണ്ട് ഒരു മൂന്ന് വയസ്സ് പ്രായം കാണും.
മൂന്നോ നാലോ വാക്കുകള്‍ മാത്രമാണ് ഈ കുഞ്ഞുമകള്‍ക്ക് അറിയാവുന്നത്. അതും അവള്‍ സ്ഥിരം കാണുന്ന ഒരു കാര്‍ടൂണ്‍ലെ ചില കഥാപാത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന ചില വാക്കുകള്‍.
അച്ഛനും അമ്മയ്ക്കും ഈ കുഞ്ഞിനോട് സംസാരിക്കുവാന്‍ സമയമില്ല. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുന്ന അച്ഛന്‍, പകല്‍ മുഴുവന്‍ കിടന്നുറങ്ങും. ഉറക്കത്തിനിടക്ക് മകള്‍ ശല്ല്യപ്പെടുത്താതിരിക്കുന്നതിനായി അവള്‍ക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്‍ട്ടൂണ്‍ വച്ച്നല്‍കും. പകല്‍ സമയത്തെ ഡ്യൂട്ടി കഴിഞ്ഞ് അമ്മ വീട്ടില്‍ എത്തുമ്പോള്‍ മകള്‍ ഉറങ്ങി കാണും.
ഒരാഴ്ച്ചമുന്‍പ്‌ ഈ കുടുംബം ലോലിതയുടെ വീട്ടില്‍ എത്തിയിരുന്നു. രാത്രി ആ പെണ്‍കുട്ടിക്ക് നന്നായി പനിക്കുവാന്‍ തുടങ്ങി. ലോലിതയും ആ പെണ്‍ക്കുട്ടിയുടെ അമ്മയും ചേര്‍ന്ന്, നനച്ചു പിഴിഞ്ഞ തുണിക്കൊണ്ട് അവളുടെ ദേഹം ഒപ്പിക്കൊടുക്കുമ്പോള്‍ വിറച്ചുകൊണ്ട് ആ പാവം പറഞ്ഞത്രേ,
 "ഓ.... ഡി..യര്‍..." എന്ന്. "ഓ ഡിയര്‍" എന്നത് ആ കാര്‍ട്ടൂണ്‍ ലെ രണ്ടു കഥാപാത്രങ്ങള്‍ പരസ്പരം എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ്‌.


എന്‍റെ അമ്മ എനിക്ക് രണ്ടോ, മൂന്നോ കഥകള്‍ പറഞ്ഞ്തന്നതായി മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ.  അവ കള്ളംപറയരുത്, സത്യസന്ധനായിരിക്കുക.... ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നതായിരുന്നു. അമ്മൂമ്മയും, വല്ല്യമ്മയുമാണ് എനിക്ക് കഥപറച്ചിലിന്‍റെ വിസ്മയലോകം കാട്ടി തന്നത്. എഴുപതും എണ്‍പതും വര്‍ഷം മുന്‍പുള്ള, കാളവണ്ടികള്‍ നിറഞ്ഞോടുന്ന ചെമ്മണ്‍പാതകളിലൂടെയും, വണിക്കുകളും എളളണ്ണയുടെ നിറമുള്ള ചെട്ടിച്ചിപെണ്ണുങ്ങളും വിഹരിക്കുന്ന ചന്തകളിലൂടെയും,  മാടയും മറുതയും ചുടലപിശാചുക്കളും വാഴുന്ന വസൂരിപറമ്പുകളിലൂടെയും അവരെന്നെ കൈപ്പിടിച്ചു നടത്തിയപ്പോള്‍ അറിഞ്ഞ കഥകള്‍ ഞാനും പറയുവാന്‍ തുടങ്ങി.


ഇന്ന്, മക്കള്‍ക്ക്‌ ആരെങ്കിലും കഥപറഞ്ഞു നല്‍കുന്നുണ്ടോ എന്നെനിക്ക് അറിയില്ല. കാരണം എല്ലാവര്‍ക്കും തിരക്കാണ്. 'എല്ലാം മക്കള്‍ക്ക്‌ വേണ്ടിയല്ലേ' എന്ന ന്യായവും അതിനു പറയുവാനുണ്ട്. മക്കളുടെ ഭാവിയില്‍ ജാഗ്രത കാണിക്കുന്നത് വളരെ നല്ല കാര്യംതന്നെ. പക്ഷെ ഒന്നോര്‍ത്തോളൂ, അവരുടെ ശൈശവത്തിലും ബാല്യത്തിലും അവരെ കൊഞ്ചിക്കുവാനും, സ്നേഹിക്കുവാനും, ലാളിക്കുവാനും, മാറോടുചേര്‍ത്ത് ഉറക്കുവാനും സമയം ലഭിക്കാതെയാണ് നിങ്ങള്‍ അവരുടെ ഭാവി ഭദ്രമാക്കുന്നതെങ്കില്‍ ഒന്നുറപ്പ്, അവരുടെ കൌമാരം മുതല്‍ അവര്‍ നിങ്ങള്‍ക്ക് അപരിചിതരായിരിക്കും. 




      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

നിയമം മനുഷ്യന് വേണ്ടിയല്ലേ?


ഒരു വ്യാഴാഴ്ച രാവിലെയാണ് പ്രിയ്യ സുഹൃത്ത് രഞ്ജിത്ത് എന്നെ വിളിച്ചത്. തിരക്കില്ലെങ്കില്‍, ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വം ഒന്നും ഇല്ലെങ്കില്‍ ഒന്ന് പുറത്തുപോകാം എന്ന് പറഞ്ഞു. അവന്‍റെ മനസ്സ് ഒരുപാട് പ്രശ്നങ്ങളാല്‍ സങ്കര്‍ഷത്തിലാണ്, കുറച്ചു സമയത്തെക്കെങ്കിലും ഒരു മാറ്റം അവനു ആവശ്യമാണെന്ന് എനിക്ക് തോന്നിയതിനാല്‍ ഞങ്ങള്‍ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് നെല്ലിയാമ്പതിയില്‍ എത്തി. നല്ല സുന്ദരമായ സ്ഥലം. മല കയറുമ്പോഴും, വൈകീട്ട് തിരിച്ചിറങ്ങുമ്പോഴും എന്നെ വിസ്മയിപ്പിച്ച ഒരു കാര്യം, അവിടെ പ്രണയിതാക്കള്‍  ആരെയും കണ്ടില്ല എന്നതാണ്. സാധാരണയായി ഇത്തരം ഹൈറേഞ്ച് സുഖവാസകേന്ദ്രങ്ങളില്‍ ഇത്തരക്കാരെ ധാരാളമായി കാണാറുണ്ട്. ഈ അടുത്തക്കാലത്ത് യെര്‍ക്കാട് പോയപ്പോള്‍ അവിടെയും ഇത്തരക്കാര്‍ ധാരാളം ഉണ്ടായിരുന്നു. മലയിറങ്ങി, താഴെ ഒരു ഡാമിന്‍റെ അരികത്തു വിശ്രമിക്കുവാന്‍ ഇരുന്നപ്പോള്‍ അവിടുത്തെ ഒരു നാട്ടുക്കാരന്‍ എന്‍റെ സംശയത്തിന് മറുപടി തന്നു.
കുറച്ചു നാളുകള്‍ക്കു മുന്‍പ്‌, പാലക്കാടിനടുത്തുനിന്ന് രണ്ടു യുവതീയുവാക്കള്‍ നെല്ലിയാമ്പതിയില്‍ എത്തി. ആ യുവതിയെ അവിടെയുള്ള ചില യുവാക്കള്‍ചേര്‍ന്ന് കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മൃഗീയമായി ബലാത്സംഗം ചെയ്തു. തന്നെ വിശ്വസിച്ച്, തന്നോടൊപ്പം കൈപ്പിടിച്ചിറങ്ങിയ ആ പെണ്‍ക്കുട്ടിയെ രക്ഷിക്കുവാന്‍ ത്രാണിയില്ലാതെപ്പോയ ആ ചെറുപ്പക്കാരന്‍, തന്‍റെ ഹൃദയത്തിനോട് ആ കാട്ടാളക്കൂട്ടം ചെയ്തുക്കൂട്ടുന്നതൊന്നും കണ്ടു നില്‍ക്കുവാന്‍ ആകാതെ അവര്‍ക്ക്മുന്നില്‍ ഉടുമുണ്ടില്‍ കെട്ടിതൂങ്ങി മരിച്ചു. വിറകു പെറുക്കുവാന്‍ എത്തിയ ആദിവാസി സ്ത്രീകള്‍ ഈ പെണ്‍ക്കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മൂന്നാംനാള്‍ അവള്‍ മരിച്ചു.
അറിഞ്ഞു കാണുമല്ലോ?? ആ പെണ്‍ക്കുട്ടിയും മരിച്ചു. ഒരു കുടുംബത്തെ മാറോടടുക്കിപിടിച്ച്, വിവാഹ സ്വപ്നങ്ങളുമായി, വീട്ടിലേക്ക് ഓടിയെത്തുവാന്‍ കൊതിച്ച സൌമ്യ എന്ന സഹോദരി.
ഒരു റെയില്‍വേ ഗാര്‍ഡുകളും അവള്‍ക്കു വേണ്ടി ഇനി ട്രെയിന്‍ നിര്‍ത്തുവാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതില്ല. ഇനി ഒരു പുരുഷകേസരികള്‍ക്കും, സഹയാത്രികരായ മാന്യന്മാരുടെ ഇഷ്ട്ടക്കെടിനെ ഭയന്ന് അവള്‍ക്കു വേണ്ടി അപായച്ചങ്ങല വലിക്കുന്നതില്‍നിന്നും പിന്മാറേണ്ടിവരില്ല. ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ ആ പെണ്‍ക്കുട്ടി "മരിച്ചോന്നും പോകില്ല" എന്ന് അഭിപ്രായപ്പെട്ട മാന്യദേഹം ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകും, ഒരു പ്രവചനം പാഴായി പോയതോര്‍ത്ത്. പോലീസിനെ സമ്മതിക്കണം. ഇതാണ്  കൃത്ത്യനിര്‍വഹണം. പ്രതിക്ക്നേരെ ആക്രമണം ഉണ്ടായെക്കാംഎന്ന കാരണത്താല്‍ പോലീസ് പ്രതിയുമായുള്ള തെളിവെടുപ്പ് ഒഴിവാക്കിയിരിക്കുന്നു, മഹനീയം!!! കാരണം, അപലയായ ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളെക്കാളും മാനത്തെക്കാളും വിലയുണ്ടല്ലോ ആ പന്ന പുലയാടിമോന്‍റെ ജീവന്. ഇവര്‍ക്കെല്ലാം സ്വന്തമായി ഒരു അമ്മയോ, സഹോദരിയോ, ഭാര്യയോ, മകളോ കാണുമോആവോ....
പേടിച്ച് അലറിക്കരയുന്ന ഒരു സ്ത്രീയോടും, ശൈശവ നിഷ്കളങ്കതയുമായി നില്‍ക്കുന്ന ഒരു കുഞ്ഞിനോടും കാമാഗ്നിയുമായി സമീപിക്കുന്നവന്‍റെ എന്ത് വികാരമാണ് ശമിക്കുന്നത് എന്ന്മാത്രം മനസിലാക്കുവാന്‍ ആകുന്നില്ല.
മറന്നുവോ ഒരു സെബാസ്റ്റ്യനെ...? മൂന്ന് കൊച്ചുമക്കളെ പീഡിപ്പിച്ചുക്കൊന്ന ഒരു സെബാസ്റ്റ്യനെ?? ആദ്യം  കോടതി അവനെ വെറുതെ വിട്ടിരുന്നു. അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു തീരുമാനമെടുത്തു. കോടതി വിചാരണ അവനു ലഭിക്കുന്ന വലിയൊരു ആനുകൂല്യമാണ്, വിധി അനുകൂലമായാലും പ്രതികൂലമായാലും.കാരണം, കോടതിക്ക് മുന്‍പാകെ അവന്‍ എത്തിയാല്‍ അവനെ മനുഷ്യനായി നമ്മള്‍ അംഗീകരിച്ചു എന്ന് സാരം.  നിയമം മനുഷ്യനള്ളതാണല്ലോ.. അതിനാല്‍ അവന്‍ അത് അര്‍ഹിക്കുന്നില്ല എന്നും, അവന്‍ കോടതിക്ക് പുറത്തു തീരേണ്ടവന്‍ ആണ് എന്നും ഞങ്ങള്‍ ഉറപ്പിച്ചു. അത് ഒരു പെയ്പ്പട്ടിയെ കൊല്ലുന്നതുപോലെ സമൂഹത്തോട് ചെയ്യേണ്ട കടമയാണെന്നും ഞങ്ങള്‍ വിശ്വസിച്ചു. അന്ന് അത് നടന്നില്ല. പക്ഷെ നടക്കാഞ്ഞതില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ദുഖമില്ല. കാരണം കോടതി അവന് നല്‍കിയതും വധശിക്ഷയാണ്. ഇപ്പോള്‍ വീണ്ടും ഒരു തോന്നല്‍.... അവന്‍, ആ ഒറ്റകയ്യന്‍ തമിഴന്‍ നിയമത്തിനുമുന്‍പില്‍ എത്തേണ്ടതുണ്ടോ??????

പെണ്ണ്കാണല്‍ പരിപാടി ഞാന്‍ ഉപേക്ഷിച്ചു.

ഈ കഴിഞ്ഞ കുറച്ചു നാളുകളായി ഓടിനടന്ന് പെണ്ണുകാണല്‍ ആയിരുന്നു പരിപാടി. വിവാഹ ബ്യുറോകളിലും പത്രപരസ്യങ്ങളിലും വല്ല്യ താത്പര്യം ഇല്ലാതിരുന്നതിനാല്‍ എന്‍റെ പതിമൂന്ന് സഹോദരിമാരോട്, എന്‍റെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ എല്ലാം ഞാന്‍ വെളിപ്പെടുത്തി, അതുമായി ചേര്‍ന്ന് പോകുന്ന ഒരു പെണ്‍ക്കുട്ടി ഇന്നാട്ടില്‍ എവിടെയെങ്കിലും ഉള്ളതായി അറിവുണ്ടെങ്കില്‍ അറിയിക്കുവാന്‍ ഏല്‍പ്പിച്ചു.
പലവീടുകള്‍, അപരിചിതമായ ഭാവങ്ങള്‍ മുഖത്തെഴുതുവാന്‍ ശ്രമിക്കുന്ന പെണ്‍ക്കുട്ടികള്‍, ചൂഴ്ന്നറിയുവാന്‍ വ്രതമെടുത്ത "കുട്ടീടെ വല്യപ്പന്‍മാര്‍...", ചായയുടെ രുചി വൈവിധ്യങ്ങള്‍... അവസാനം, അറിയിക്കാം എന്നും പറഞ്ഞുള്ള ഒരു ഇറക്കവും. മടുത്തു എനിക്ക്.
വല്യമ്മയുടെ മൂത്തമകള്‍ കണ്ടുവച്ച പെണ്‍കുട്ടിയെ ആയിരുന്നു ഞാന്‍ അവസാനം കണ്ടത്. വാതില്‍കര്‍ട്ടന്‍ നീക്കി, ഹാളിലേക്ക് അവള്‍ കടന്ന് വന്നപ്പോഴേ എനിക്ക് അവളോടൊരു ഇഷ്ട്ടം തോന്നി.  ടെറസിനു പന്തലിട്ടപോലെ വിടര്‍ന്നുനില്‍ക്കുന്ന ചന്ദ്രകാരന്‍ മാവിന്‍റെ തണലുപറ്റി ഞാന്‍ അവളെ ഇന്റെര്‍വ്യൂ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ ചോദ്യങ്ങളുടെ ഇടയ്ക്കു കയറി അവള്‍ പറഞ്ഞു,
 " ഞാന്‍ ഒരാളെ സ്നേഹിച്ചിരുന്നു." തുടര്‍ന്ന് പറയുവാന്‍ വന്നത് മുഴുമിപ്പിക്കുവാന്‍ അനുവദിക്കാതെ ഞാന്‍ പറഞ്ഞു,
 "അതിനെന്താ, ഞാനും പ്രണയിച്ചിട്ടുണ്ട്."
"എനിക്ക് പറയുവാനുള്ളത് മുഴുവനും കേള്‍ക്കു..." എന്നെന്നോട് അഭ്യര്‍ത്ഥിച്ച്ക്കൊണ്ട് അവള്‍ തുടര്‍ന്നു,
"അഞ്ചുവര്‍ഷത്തോളം നീണ്ട ഒരു ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. വളരെ അടുത്ത ബന്ധം..... എല്ലാത്തരത്തിലും."
അവസാനത്തെ വാക്ക് ഒന്ന്നിര്‍ത്തി, അല്‍പ്പം ബലംകുറച്ചാണ് അവള്‍ പറഞ്ഞത്. പിന്നെയും ചുരുങ്ങിയ വാക്കുകളില്‍ അവള്‍ പറഞ്ഞു, പ്രണയം.. അതിന്‍റെ തീവ്രത, തകര്‍ക്കപ്പെട്ട വിശ്വാസം, നിരാശ... അങ്ങിനെ സാര്‍വത്രികമായ ചിലതെല്ലാം...
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ മനസ്സറിയുവാന്‍ ചുറ്റുംകൂടിയ സഹോദരിമാരോടും അമ്മയോടുമായി ഞാന്‍ പറഞ്ഞു,
"എനിക്ക് ആ കുട്ടിയെ ഇഷ്ട്ടായി. അവര്‍ക്ക് താത്പര്യമെങ്കില്‍ നമുക്കിത് നടത്താം."


വീട്ടില്‍, എന്‍റെ ആ തീരുമാനം ഒരു ആഘോഷമായി മാറി.  വീട്ടില്‍ എല്ലാവരും, നാട്ടില്‍ ഒരുമാതിരിപ്പെട്ടവരും എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്ന ഏക കാര്യം വിവാഹമായിരുന്നു. എന്നെക്കൊണ്ടുള്ള ശല്ല്യംക്കൊണ്ടാല്ലാട്ടോ ഒരു പെണ്ണ്ക്കെട്ടുവാന്‍ നാട്ടുക്കാര്‍ ആവശ്യപ്പെട്ടിരുന്നത്, ഇഷ്ട്ടംകൊണ്ടാ..


വാക്കിലും, പ്രവര്‍ത്തിയിലും, എന്തിന്.. നോട്ടത്തില്‍പോലും പ്രതിഫലിച്ച അമ്മയുടെ സന്തോഷം ഞാന്‍ തിരിച്ചറിഞ്ഞു. ഒരിക്കലും അയല്‍വീടുകളില്‍ പോകാത്ത എന്‍റെ അമ്മ, മതിലരുകത്ത്‌നിന്ന് പൊട്ടിച്ചിരിച്ചുക്കൊണ്ട് അയല്‍ക്കാരോടു സംസാരിക്കുന്നത് ഞാന്‍ കേട്ടു.
എന്‍റെ പ്രിയ്യപ്പെട്ട ഒരു കൂട്ടുക്കാരിയോട് ഈ പെണ്‍ക്കുട്ടിയുമായി ഞാന്‍ നടത്തിയ സംസാരത്തിന്‍റെ വിശദാംശങ്ങള്‍ എല്ലാം ഞാന്‍ പങ്കുവച്ചു. എല്ലാം ശ്രദ്ധാപൂര്‍വം കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു,
 " എന്നിട്ട് നീ എന്ത് തീരുമാനിച്ചു?"
"അവളെത്തന്നെ കേട്ടിയെക്കാം എന്നൊരു തോന്നല്‍.."
"എന്താ ലോകത്ത് വേറെ പെണ്ണില്ലാഞ്ഞിട്ടോ, അതോ ഫ്രെഷ് ആയ ഒന്നിനേം കിട്ടില്ലെന്ന് ഉറപ്പുള്ളതുക്കൊണ്ടോ..?" എന്‍റെ മറുപടിക്കേട്ട് ഇങ്ങനെയായിരുന്നു അവളുടെ മറുചോദ്യം.
"അങ്ങിനെയല്ല.... ആ പെണ്‍ക്കുട്ടിക്ക് ഞാന്‍ ഇഷ്ട്ടപ്പെടുന്ന രൂപവും ഭാവവും ഉണ്ട്. പെരുമാറ്റത്തില്‍ കുലീനതയുണ്ട്. സുന്ദരമായ ശബ്ദമുണ്ട്. മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചു വ്യക്തമായി സംസാരിക്കുവാനുള്ള കഴിവുണ്ട്. സര്‍വ്വോപരി, ആത്മാഭിമാനം ഉണ്ട്. ഞാന്‍ ആഗ്രഹിക്കുന്ന, ഇത്രയും പോസറ്റീവ് ഗുണങ്ങള്‍ ഉള്ള ആ പെണ്‍ക്കുട്ടിക്ക് എന്നോ സംഭവിച്ച ഒരു പ്രണയതകര്‍ച്ച ഒരു ഗൌരവമായി കാണേണ്ട വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല."


" കേവലമൊരു പ്രണയം മാത്രമല്ലല്ലോ, അതിനെത്തുടര്‍ന്നുള്ള സെക്ഷ്വല്‍ കോണ്ടാക്റ്റ്സും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു..."  അവള്‍ ഒരു വാഗ്വാദത്തിന് തയ്യാറായി നിന്നു.
"അതെല്ലാം എന്‍റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്.." ഞാന്‍ അതിനെ നിസാരവല്ക്കരിക്കുവാന്‍ ശ്രമിച്ചു.


"നിനക്ക് അങ്ങിനെ സംഭവിച്ചിട്ടുണ്ട് എന്ന് കരുതി, അതുപോലെഎല്ലാം സംഭവിച്ച ഒരു പെണ്ണിനെമാത്രമേ നീ കെട്ടു എന്ന് നിര്‍ബന്ധംഉണ്ടോ?"


"നിര്‍ബന്ധമില്ല... പക്ഷെ അങ്ങിനെ കെട്ടിക്കൂടായ്ക ഇല്ലല്ലോ..., മാത്രവുമല്ല അവള്‍ പറഞ്ഞതിനാല്‍ മാത്രം നമ്മള്‍ ഈ വിവരങ്ങള്‍ അറിഞ്ഞു. അവള്‍ക്കു വേണമെങ്കില്‍ പറയാതിരിക്കാമായിരുന്നു. ഞാന്‍ ഒരിക്കലും വിവാഹശേഷം അവളുടെ പഴയ പ്രണയകഥകള്‍ തിരഞ്ഞു നടക്കുവാന്‍ പോകുന്നില്ല.  അതിനാല്‍ത്തന്നെ നമ്മള്‍ ആരും ഇതൊന്നും അറിയുവാനും ഇടയില്ലായിരുന്നു. എനിക്ക് മനസ്സിലായിടത്തോളം ആ കുട്ടി ആരെയും വഞ്ചിക്കാനോ, വിഡ്ഢിയാക്കുവാനോ ആഗ്രഹിക്കുന്നില്ല. ഒന്നും മറച്ചു വക്കാതെ എല്ലാം തുറന്നു പറഞ്ഞപ്പോള്‍ എനിക്ക് അവളോട്‌ ബഹുമാനമാണ് തോന്നിയത്."


"ഒലക്കാണ്... ബഹുമാനം.. എനിക്ക് തോന്നണത് അവള്‍ ആളൊരു പഠിച്ച കള്ളി ആണെന്നാണ്‌. ആവുന്ന കാലത്ത് പരമാവുധി ആസ്വദിച്ചു നടന്നു. അവസാനം കല്യാണം ആയപ്പോള്‍ ഒരു പ്രണയതകര്‍ച്ചയുടെ കഥയും ക്കൊണ്ട് ഇറങ്ങിയിരിക്കുന്നു.... നിന്നെപോലുള്ള കുറെ പൊട്ടന്മാരെ എല്ലാകാലത്തും ബഹുമാനിക്കാന്‍ കിട്ടുന്നതുക്കൊണ്ട് ഇവളുമാരോക്കെ നിലന്നിന്നുപോകുന്നു. എന്‍റെ അഭിപ്രായം നോക്കണ്ട, നീ നിനക്ക് ഇഷ്ട്ടപ്പെട്ടപോലെ ചെയ്യ്‌... ജീവിക്കേണ്ടതും അനുഭവിക്കേണ്ടതും നീയല്ലേ...." അല്‍പ്പം ഈര്‍ഷ്യയോടെതന്നെ അവള്‍ സംസാരം അവസാനിപ്പിച്ചു.


ഇവളെകൂടാതെ, എനിക്ക് നല്ല അടുപ്പമുള്ള ഒരു വല്യമ്മയുടെ മകളോടും ഞാന്‍ ആ പെണ്‍ക്കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞതില്‍നിന്നും ഒട്ടും കുറവ് വരുത്താതെ, ഒന്നുംകൂടെഒന്ന് പൊലിപ്പിച്ച് അവള്‍ അത് എന്‍റെ വീട്ടില്‍ അവതരിപ്പിച്ചു.


വീട്ടുക്കാര്‍ വെളിച്ചപ്പാടായി....!!


"ഇങ്ങനെ മുഖത്തുനോക്കി പഴയ ബന്ധങ്ങള് വിളിച്ചുപറയുന്ന പെണ്ണിനെതന്നെ വേണോ നിനക്ക് കെട്ടാന്‍..." അമ്മ:
" പിന്നെ ഞാന്‍ ആരെ കെട്ടണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്? എന്നോട് എല്ലാം മറച്ചുവച്ച് എന്നെ ഒരു വിഡ്ഢിയാക്കുന്ന പെണ്ണിനെയോ?"


"ഒരാളെ പ്രേമിച്ച പെണ്ണിനെ കെട്ടേണ്ട കാര്യം നിനക്കെന്തിരിക്കുന്നു" എന്നായിരുന്നു ചേച്ചിയുടെ ചോദ്യം.
"പ്രേമം ഇത്ര മോശം കാര്യമാണോ? മറ്റൊരാളെ പ്രേമിച്ചിരുന്നു എന്നതിനര്‍ത്ഥം അവള്‍ക്കു പ്രേമിക്കാനുള്ള ഒരു മനസുണ്ട് എന്നതാണ്.അതിനാല്‍ അവള്‍ക്കു എന്നെയും പ്രേമിക്കാന്‍ സാധിക്കും, നിങ്ങളെ എല്ലാവരെയും സ്നേഹിക്കാനും."  ഇങ്ങനെ സ്വീകാര്യമല്ലാത്ത ഒരു മറുപടി ഞാന്‍ ചേച്ചിക്ക് നല്‍കി.


എന്തായാലും വീട്ടുക്കാര്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. എതിര്‍പ്പ് ശക്തമായി, എന്‍റെ സ്വൈര്യം കെടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടില്‍ എല്ലാവരോടുമായി കുറച്ചു ശക്തമായി തന്നെ ഇങ്ങനെപ്പറഞ്ഞു,


"എന്‍റെ ഇഷ്ട്ടങ്ങള്‍ക്ക് ചേരുന്ന, എന്നെ മനസിലാക്കുന്ന, എന്നോടൊപ്പം നില്‍ക്കുന്ന, എന്നെ സ്നേഹിക്കുന്ന ഒരു പെണ്‍ക്കുട്ടി..  ഒരുപക്ഷെ അവള്‍  ഒരു വേശ്യയായിരുന്നു എന്നറിഞ്ഞാല്‍ പോലും ചിലപ്പോള്‍ ഞാന്‍ കെട്ടിയിരിക്കും."
എല്ലാവരും നിശബ്ദരായി. സഹിക്കെട്ടാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്.


സാത്താന്‍റെ ഉപദ്രവത്താലാണ് ഞാന്‍ ഇത്തരത്തിലെല്ലാം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നാണു വീട്ടുക്കാരുടെ പുതിയ കണ്ടുപ്പിടുത്തം. അമ്മയുടെ അപേക്ഷപ്രകാരം വികാരിയച്ചന്‍ വീട്ടില്‍ വന്ന് തലയില്‍ കൈവച്ചു പ്രാര്‍ഥിച്ച് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിടന്നുറങ്ങുമ്പോള്‍ അമ്മ എന്‍റെ തലയിണക്കടിയില്‍ വലിയൊരു കൊന്ത കൊണ്ട് വച്ചിരുന്നു. നിലവില്‍ എന്‍റെ കഴുത്തില്‍ രണ്ടു കൊന്തയുണ്ട്, അത് പോരാഞ്ഞിട്ട്....
പ്രാര്‍ഥനയും ഉപവാസവുമെല്ലാം നല്ലതുതന്നെ, മേലാല്‍ ഒരു സ്ഥലത്തേക്കും എന്നെ പെണ്ണ്കാണുവാന്‍ വിളിച്ചെക്കരുതെന്നു കര്‍ശനമായി ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. വിവാഹമൊന്നും ഒരു അവശ്യ സംഭവമല്ല എന്ന ഒരു തോന്നല്‍ എനിക്ക് മുന്‍പുണ്ടായിരുന്നു. ഇപ്പോള്‍ ആ തോന്നല്‍ വീണ്ടും ശക്തമാവാന്‍ തുടങ്ങി.....




      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

ഹൃദയപ്പൂര്‍വ്വം...


ആമ, മുയല്‍, തവള, ഉടുമ്പ്, കാട്ടുപന്നി, മാന്‍, കാട്ടുപോത്ത്, കോക്കാന്‍പൂച്ച, മയില്‍, കൊക്ക്, കൊളക്കോഴി...... ഇങ്ങനെ കഴിച്ചിട്ടുള്ള വന്യജീവികളുടെ ഒരു ലിസ്റ്റ് അവള്‍ക്കു മുന്നില്‍ ഞാന്‍ അവതരിപ്പിച്ചു.
എല്ലാം കേട്ടുക്കഴിഞ്ഞ്, ഏതാനും നിമിഷത്തെ നിശബ്ദമായ ചിന്തക്ക് ശേഷം അവള്‍ എന്നോട് പറഞ്ഞു,
“അവസാനം നീ എന്നേം പിടിച്ചുതിന്നും.”


ബംഗ്ലൂര്‍ലെ താമസത്തിനിടക്കാണ് ആ പെണ്‍ക്കുട്ടി എന്‍റെ ജീവിതത്തില്‍ സന്ദര്‍ശകയായി എത്തുന്നത്. സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിനരികത്തുള്ള, മലയാള സിനിമാഗാനങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ മിക്കപ്പോഴും പുറത്തെത്താറുള്ള,  മൂന്നുനിലവീടിന്‍റെ മുകളിലെ ബാല്‍ക്കണിയില്‍ ഒതുങ്ങിയിരുന്ന്‍ തിരക്ക്ക്കൂട്ടുന്ന നഗരത്തെ കാണുന്ന ആ പെണ്‍ക്കുട്ടിയെ ഞാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു


ഒരു സന്ധ്യക്ക്, കോഫിഡേ യുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ നിയോണ്‍ബള്‍ബില്‍ നിന്നും വീണു ചിതറിയ പ്രകാശത്തിനിടയിലൂടെ നടന്നകലുന്ന അവള്‍ക്കൊപ്പമെത്തി, “മലയാളിയാണല്ലേ...?” എന്ന എന്‍റെ ചോദ്യത്തിന്, “ ആണെങ്കില്‍ എന്താ, തന്നെ പേടിക്കണോ..?” എന്ന് മറുപടിപറഞ്ഞ ആ പെണ്‍ക്കുട്ടി, പിന്നീട് ഒരുപാട് സന്ധ്യകളില്‍ എന്‍റെ കയ്യില്‍ തൂങ്ങി, ചിലപ്പോള്‍ എന്നെ ചുറ്റിപ്പിടിച്ച്, തോളില്‍ തല ചായ്ച്ച് ഇരുള്‍ കൂടുക്കെട്ടിയ തെരുവുകള്‍ തിരഞ്ഞു നടന്നു...


അവള്‍ ആഗ്രഹിക്കുന്ന സമയത്തെല്ലാം ഞാന്‍ അവളെവിളിക്കുന്നുണ്ടെന്നും, ചിലപ്പോള്‍, എന്നെ വിളിക്കുന്നതിനായി അവള്‍ മൊബൈല്‍ഫോണ്‍ കയ്യിലെടുക്കുന്ന ആ നിമിഷംതന്നെ എന്‍റെ ഫോണ്‍കോള്‍ അവളുടെ മൊബൈലില്‍ എത്താറുണ്ടെന്നും അവള്‍ വിസ്മയപ്പെട്ടപ്പോള്‍, പരസ്പരം തീവ്രമായി സ്നേഹിക്കുന്ന രണ്ട് മനസ്സുകള്‍ക്കിടയില്‍ സംഭവിക്കാവുന്ന ടെലിപതി എന്ന പ്രതിഭാസത്തെ ഞാന്‍ അവള്‍ക്കു വിശദീകരിച്ചുകൊടുത്തു. അത് അവള്‍, ഒരു ബിടെക്ക് വിദ്യാര്‍ഥിനിയുടെ ഗൌരവം ഉപേക്ഷിച്ച് ഒരു കൊച്ച്ക്കുട്ടിയുടെ കൌതുകത്തോടെ കേട്ടിരുന്നു.


പിന്നീട് പാതിരാവുകളിലും, പുലര്‍ക്കാലങ്ങളിലും, നട്ടുച്ഛക്കുമെല്ലാം അവള്‍ എന്നെ വിളിച്ച്, അവള്‍ ആ സമയത്ത് എന്നെ ഓര്‍ത്തതും, എന്നോട് സംസാരിക്കുവാന്‍ തീവ്രമായി ആഗ്രഹിച്ചതും അറിയിച്ചുക്കൊണ്ടുള്ള ടെലിപതി ലഭിച്ചുവോ എന്ന് അന്വേഷിക്കുവാന്‍ തുടങ്ങിയപ്പോള്‍ ടെലിപതിയെകുറിച്ച് അവളോട്‌ പറയുവാന്‍തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.


ഒരു മുഴുവന്‍ രാത്രിയും മുക്കാല്‍ പകലും അവള്‍ എന്നോട് പിണങ്ങി മൊബൈല്‍ ഓഫ്‌ ചെയ്ത് വച്ചപ്പോള്‍ എനിക്കുണ്ടായ ക്ഷോപവും, ദുഖവും, ആ സമയം അവളുടെ ശബ്ദമൊന്നുകേള്‍ക്കുവാന്‍ മനസ്സിലുണ്ടായ  ആഗ്രഹവും ഞാന്‍ അവളെ അറിയിച്ചപ്പോള്‍ അതിനെകുറിച്ചുള്ള ടെലിപതി ലഭിക്കാഞ്ഞതിലാണ് അവള്‍ ആകുലതപ്പെട്ടത്‌.

പാതിരാവുകളില്‍, ശബ്ദമുണ്ടാക്കാതെ ഗോവണി കയറി, അവള്‍ തുറന്നുതന്ന വാതിലിലൂടെ അകത്തേക്ക് കടന്ന്, ടെറസ്സില്‍ കട്ടിയേറിയ കമ്പിളിപുതപ്പുകള്‍ വിരിച്ച്, അതില്ക്കിടന്ന്‍, ഞങ്ങള്‍ രണ്ടു കമ്പിളിപുതപ്പുകളായിമാറി പരസ്പരം ചൂട് തേടി.....


എന്‍റെ ജീവിതം ഒരു സിനിമ ആയിരുന്നുവെങ്കില്‍ ഞാനിന്ന് മദ്യപിച്ചോ, അല്ലാതെയോ ഏതെങ്കിലും കടല്ക്കരയിലൂടെ ശോകഗാനംപാടി നടക്കുകയായിരിക്കും..... കാരണം ഇന്ന് അവളുടെ വിവാഹമാണ്!!


വളരെ ബ്യുട്ടിഫുള്‍ ആയി പ്രണയിച്ച്, ആ പ്രണയത്തിന്‍റെ ചുടുനീരോഴുകുന്ന ഉറവകള്‍ക്ക് തണുത്തുറക്കുവാനും, കിതപ്പണക്കുവാനും ആവോളം ഇടം നല്‍കി അവസാനം മറ്റൊരാളുടെ ജീവിതത്തിന്‍റെ ഭാഗമായി തീരുവാന്‍ തയ്യാറെടുക്കുമ്പോള്‍ സാഹചര്യം പോലെ ആണായാലും പെണ്ണായാലും നടത്തുന്ന ഒരു സോഷ്യലിസ്റ്റ്‌ പ്രസ്താവനയുണ്ട്, നീയെന്‍റെ സഹോദരനല്ലേ.., അല്ലെങ്കില്‍ സഹോദരിയല്ലേ.... ഇത്തവണ ആ നാട്ടുചിന്തയുടെ ആനുകൂല്യം ഞാന്‍ കൈപ്പറ്റുന്നു.....,


“ പ്രിയ്യ സോദരീ... ഭാവുകങ്ങള്‍!!!! നീ ഗര്‍ഭംധരിച്ച് ഒരു പെണ്‍സൂര്യനെ പ്രസവിക്കട്ടെ... ആ നാള്‍ മുതല്‍ അവളായിരിക്കട്ടെ ഈ ലോകത്തിന്‍റെ പകല്‍!!!!”
ഞാന്‍ ഒരു നിരാശാ കാമുകള്‍ ആണെന്ന് ആര്‍ക്കും തോന്നിയേക്കരുത്. കാരണം, ഒന്‍പത് മാസങ്ങള്‍ക്ക്മുന്‍പ്‌ നടന്ന അവളുടെ വിവാഹ നിശ്ചയത്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയം ആരംഭിച്ചത്







      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.