Sunday 13 March 2011

പെണ്ണ്കാണല്‍ പരിപാടി ഞാന്‍ ഉപേക്ഷിച്ചു.

ഈ കഴിഞ്ഞ കുറച്ചു നാളുകളായി ഓടിനടന്ന് പെണ്ണുകാണല്‍ ആയിരുന്നു പരിപാടി. വിവാഹ ബ്യുറോകളിലും പത്രപരസ്യങ്ങളിലും വല്ല്യ താത്പര്യം ഇല്ലാതിരുന്നതിനാല്‍ എന്‍റെ പതിമൂന്ന് സഹോദരിമാരോട്, എന്‍റെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ എല്ലാം ഞാന്‍ വെളിപ്പെടുത്തി, അതുമായി ചേര്‍ന്ന് പോകുന്ന ഒരു പെണ്‍ക്കുട്ടി ഇന്നാട്ടില്‍ എവിടെയെങ്കിലും ഉള്ളതായി അറിവുണ്ടെങ്കില്‍ അറിയിക്കുവാന്‍ ഏല്‍പ്പിച്ചു.
പലവീടുകള്‍, അപരിചിതമായ ഭാവങ്ങള്‍ മുഖത്തെഴുതുവാന്‍ ശ്രമിക്കുന്ന പെണ്‍ക്കുട്ടികള്‍, ചൂഴ്ന്നറിയുവാന്‍ വ്രതമെടുത്ത "കുട്ടീടെ വല്യപ്പന്‍മാര്‍...", ചായയുടെ രുചി വൈവിധ്യങ്ങള്‍... അവസാനം, അറിയിക്കാം എന്നും പറഞ്ഞുള്ള ഒരു ഇറക്കവും. മടുത്തു എനിക്ക്.
വല്യമ്മയുടെ മൂത്തമകള്‍ കണ്ടുവച്ച പെണ്‍കുട്ടിയെ ആയിരുന്നു ഞാന്‍ അവസാനം കണ്ടത്. വാതില്‍കര്‍ട്ടന്‍ നീക്കി, ഹാളിലേക്ക് അവള്‍ കടന്ന് വന്നപ്പോഴേ എനിക്ക് അവളോടൊരു ഇഷ്ട്ടം തോന്നി.  ടെറസിനു പന്തലിട്ടപോലെ വിടര്‍ന്നുനില്‍ക്കുന്ന ചന്ദ്രകാരന്‍ മാവിന്‍റെ തണലുപറ്റി ഞാന്‍ അവളെ ഇന്റെര്‍വ്യൂ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ ചോദ്യങ്ങളുടെ ഇടയ്ക്കു കയറി അവള്‍ പറഞ്ഞു,
 " ഞാന്‍ ഒരാളെ സ്നേഹിച്ചിരുന്നു." തുടര്‍ന്ന് പറയുവാന്‍ വന്നത് മുഴുമിപ്പിക്കുവാന്‍ അനുവദിക്കാതെ ഞാന്‍ പറഞ്ഞു,
 "അതിനെന്താ, ഞാനും പ്രണയിച്ചിട്ടുണ്ട്."
"എനിക്ക് പറയുവാനുള്ളത് മുഴുവനും കേള്‍ക്കു..." എന്നെന്നോട് അഭ്യര്‍ത്ഥിച്ച്ക്കൊണ്ട് അവള്‍ തുടര്‍ന്നു,
"അഞ്ചുവര്‍ഷത്തോളം നീണ്ട ഒരു ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. വളരെ അടുത്ത ബന്ധം..... എല്ലാത്തരത്തിലും."
അവസാനത്തെ വാക്ക് ഒന്ന്നിര്‍ത്തി, അല്‍പ്പം ബലംകുറച്ചാണ് അവള്‍ പറഞ്ഞത്. പിന്നെയും ചുരുങ്ങിയ വാക്കുകളില്‍ അവള്‍ പറഞ്ഞു, പ്രണയം.. അതിന്‍റെ തീവ്രത, തകര്‍ക്കപ്പെട്ട വിശ്വാസം, നിരാശ... അങ്ങിനെ സാര്‍വത്രികമായ ചിലതെല്ലാം...
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ എന്‍റെ മനസ്സറിയുവാന്‍ ചുറ്റുംകൂടിയ സഹോദരിമാരോടും അമ്മയോടുമായി ഞാന്‍ പറഞ്ഞു,
"എനിക്ക് ആ കുട്ടിയെ ഇഷ്ട്ടായി. അവര്‍ക്ക് താത്പര്യമെങ്കില്‍ നമുക്കിത് നടത്താം."


വീട്ടില്‍, എന്‍റെ ആ തീരുമാനം ഒരു ആഘോഷമായി മാറി.  വീട്ടില്‍ എല്ലാവരും, നാട്ടില്‍ ഒരുമാതിരിപ്പെട്ടവരും എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്ന ഏക കാര്യം വിവാഹമായിരുന്നു. എന്നെക്കൊണ്ടുള്ള ശല്ല്യംക്കൊണ്ടാല്ലാട്ടോ ഒരു പെണ്ണ്ക്കെട്ടുവാന്‍ നാട്ടുക്കാര്‍ ആവശ്യപ്പെട്ടിരുന്നത്, ഇഷ്ട്ടംകൊണ്ടാ..


വാക്കിലും, പ്രവര്‍ത്തിയിലും, എന്തിന്.. നോട്ടത്തില്‍പോലും പ്രതിഫലിച്ച അമ്മയുടെ സന്തോഷം ഞാന്‍ തിരിച്ചറിഞ്ഞു. ഒരിക്കലും അയല്‍വീടുകളില്‍ പോകാത്ത എന്‍റെ അമ്മ, മതിലരുകത്ത്‌നിന്ന് പൊട്ടിച്ചിരിച്ചുക്കൊണ്ട് അയല്‍ക്കാരോടു സംസാരിക്കുന്നത് ഞാന്‍ കേട്ടു.
എന്‍റെ പ്രിയ്യപ്പെട്ട ഒരു കൂട്ടുക്കാരിയോട് ഈ പെണ്‍ക്കുട്ടിയുമായി ഞാന്‍ നടത്തിയ സംസാരത്തിന്‍റെ വിശദാംശങ്ങള്‍ എല്ലാം ഞാന്‍ പങ്കുവച്ചു. എല്ലാം ശ്രദ്ധാപൂര്‍വം കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു,
 " എന്നിട്ട് നീ എന്ത് തീരുമാനിച്ചു?"
"അവളെത്തന്നെ കേട്ടിയെക്കാം എന്നൊരു തോന്നല്‍.."
"എന്താ ലോകത്ത് വേറെ പെണ്ണില്ലാഞ്ഞിട്ടോ, അതോ ഫ്രെഷ് ആയ ഒന്നിനേം കിട്ടില്ലെന്ന് ഉറപ്പുള്ളതുക്കൊണ്ടോ..?" എന്‍റെ മറുപടിക്കേട്ട് ഇങ്ങനെയായിരുന്നു അവളുടെ മറുചോദ്യം.
"അങ്ങിനെയല്ല.... ആ പെണ്‍ക്കുട്ടിക്ക് ഞാന്‍ ഇഷ്ട്ടപ്പെടുന്ന രൂപവും ഭാവവും ഉണ്ട്. പെരുമാറ്റത്തില്‍ കുലീനതയുണ്ട്. സുന്ദരമായ ശബ്ദമുണ്ട്. മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചു വ്യക്തമായി സംസാരിക്കുവാനുള്ള കഴിവുണ്ട്. സര്‍വ്വോപരി, ആത്മാഭിമാനം ഉണ്ട്. ഞാന്‍ ആഗ്രഹിക്കുന്ന, ഇത്രയും പോസറ്റീവ് ഗുണങ്ങള്‍ ഉള്ള ആ പെണ്‍ക്കുട്ടിക്ക് എന്നോ സംഭവിച്ച ഒരു പ്രണയതകര്‍ച്ച ഒരു ഗൌരവമായി കാണേണ്ട വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല."


" കേവലമൊരു പ്രണയം മാത്രമല്ലല്ലോ, അതിനെത്തുടര്‍ന്നുള്ള സെക്ഷ്വല്‍ കോണ്ടാക്റ്റ്സും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു..."  അവള്‍ ഒരു വാഗ്വാദത്തിന് തയ്യാറായി നിന്നു.
"അതെല്ലാം എന്‍റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്.." ഞാന്‍ അതിനെ നിസാരവല്ക്കരിക്കുവാന്‍ ശ്രമിച്ചു.


"നിനക്ക് അങ്ങിനെ സംഭവിച്ചിട്ടുണ്ട് എന്ന് കരുതി, അതുപോലെഎല്ലാം സംഭവിച്ച ഒരു പെണ്ണിനെമാത്രമേ നീ കെട്ടു എന്ന് നിര്‍ബന്ധംഉണ്ടോ?"


"നിര്‍ബന്ധമില്ല... പക്ഷെ അങ്ങിനെ കെട്ടിക്കൂടായ്ക ഇല്ലല്ലോ..., മാത്രവുമല്ല അവള്‍ പറഞ്ഞതിനാല്‍ മാത്രം നമ്മള്‍ ഈ വിവരങ്ങള്‍ അറിഞ്ഞു. അവള്‍ക്കു വേണമെങ്കില്‍ പറയാതിരിക്കാമായിരുന്നു. ഞാന്‍ ഒരിക്കലും വിവാഹശേഷം അവളുടെ പഴയ പ്രണയകഥകള്‍ തിരഞ്ഞു നടക്കുവാന്‍ പോകുന്നില്ല.  അതിനാല്‍ത്തന്നെ നമ്മള്‍ ആരും ഇതൊന്നും അറിയുവാനും ഇടയില്ലായിരുന്നു. എനിക്ക് മനസ്സിലായിടത്തോളം ആ കുട്ടി ആരെയും വഞ്ചിക്കാനോ, വിഡ്ഢിയാക്കുവാനോ ആഗ്രഹിക്കുന്നില്ല. ഒന്നും മറച്ചു വക്കാതെ എല്ലാം തുറന്നു പറഞ്ഞപ്പോള്‍ എനിക്ക് അവളോട്‌ ബഹുമാനമാണ് തോന്നിയത്."


"ഒലക്കാണ്... ബഹുമാനം.. എനിക്ക് തോന്നണത് അവള്‍ ആളൊരു പഠിച്ച കള്ളി ആണെന്നാണ്‌. ആവുന്ന കാലത്ത് പരമാവുധി ആസ്വദിച്ചു നടന്നു. അവസാനം കല്യാണം ആയപ്പോള്‍ ഒരു പ്രണയതകര്‍ച്ചയുടെ കഥയും ക്കൊണ്ട് ഇറങ്ങിയിരിക്കുന്നു.... നിന്നെപോലുള്ള കുറെ പൊട്ടന്മാരെ എല്ലാകാലത്തും ബഹുമാനിക്കാന്‍ കിട്ടുന്നതുക്കൊണ്ട് ഇവളുമാരോക്കെ നിലന്നിന്നുപോകുന്നു. എന്‍റെ അഭിപ്രായം നോക്കണ്ട, നീ നിനക്ക് ഇഷ്ട്ടപ്പെട്ടപോലെ ചെയ്യ്‌... ജീവിക്കേണ്ടതും അനുഭവിക്കേണ്ടതും നീയല്ലേ...." അല്‍പ്പം ഈര്‍ഷ്യയോടെതന്നെ അവള്‍ സംസാരം അവസാനിപ്പിച്ചു.


ഇവളെകൂടാതെ, എനിക്ക് നല്ല അടുപ്പമുള്ള ഒരു വല്യമ്മയുടെ മകളോടും ഞാന്‍ ആ പെണ്‍ക്കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞതില്‍നിന്നും ഒട്ടും കുറവ് വരുത്താതെ, ഒന്നുംകൂടെഒന്ന് പൊലിപ്പിച്ച് അവള്‍ അത് എന്‍റെ വീട്ടില്‍ അവതരിപ്പിച്ചു.


വീട്ടുക്കാര്‍ വെളിച്ചപ്പാടായി....!!


"ഇങ്ങനെ മുഖത്തുനോക്കി പഴയ ബന്ധങ്ങള് വിളിച്ചുപറയുന്ന പെണ്ണിനെതന്നെ വേണോ നിനക്ക് കെട്ടാന്‍..." അമ്മ:
" പിന്നെ ഞാന്‍ ആരെ കെട്ടണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്? എന്നോട് എല്ലാം മറച്ചുവച്ച് എന്നെ ഒരു വിഡ്ഢിയാക്കുന്ന പെണ്ണിനെയോ?"


"ഒരാളെ പ്രേമിച്ച പെണ്ണിനെ കെട്ടേണ്ട കാര്യം നിനക്കെന്തിരിക്കുന്നു" എന്നായിരുന്നു ചേച്ചിയുടെ ചോദ്യം.
"പ്രേമം ഇത്ര മോശം കാര്യമാണോ? മറ്റൊരാളെ പ്രേമിച്ചിരുന്നു എന്നതിനര്‍ത്ഥം അവള്‍ക്കു പ്രേമിക്കാനുള്ള ഒരു മനസുണ്ട് എന്നതാണ്.അതിനാല്‍ അവള്‍ക്കു എന്നെയും പ്രേമിക്കാന്‍ സാധിക്കും, നിങ്ങളെ എല്ലാവരെയും സ്നേഹിക്കാനും."  ഇങ്ങനെ സ്വീകാര്യമല്ലാത്ത ഒരു മറുപടി ഞാന്‍ ചേച്ചിക്ക് നല്‍കി.


എന്തായാലും വീട്ടുക്കാര്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. എതിര്‍പ്പ് ശക്തമായി, എന്‍റെ സ്വൈര്യം കെടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടില്‍ എല്ലാവരോടുമായി കുറച്ചു ശക്തമായി തന്നെ ഇങ്ങനെപ്പറഞ്ഞു,


"എന്‍റെ ഇഷ്ട്ടങ്ങള്‍ക്ക് ചേരുന്ന, എന്നെ മനസിലാക്കുന്ന, എന്നോടൊപ്പം നില്‍ക്കുന്ന, എന്നെ സ്നേഹിക്കുന്ന ഒരു പെണ്‍ക്കുട്ടി..  ഒരുപക്ഷെ അവള്‍  ഒരു വേശ്യയായിരുന്നു എന്നറിഞ്ഞാല്‍ പോലും ചിലപ്പോള്‍ ഞാന്‍ കെട്ടിയിരിക്കും."
എല്ലാവരും നിശബ്ദരായി. സഹിക്കെട്ടാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്.


സാത്താന്‍റെ ഉപദ്രവത്താലാണ് ഞാന്‍ ഇത്തരത്തിലെല്ലാം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നാണു വീട്ടുക്കാരുടെ പുതിയ കണ്ടുപ്പിടുത്തം. അമ്മയുടെ അപേക്ഷപ്രകാരം വികാരിയച്ചന്‍ വീട്ടില്‍ വന്ന് തലയില്‍ കൈവച്ചു പ്രാര്‍ഥിച്ച് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിടന്നുറങ്ങുമ്പോള്‍ അമ്മ എന്‍റെ തലയിണക്കടിയില്‍ വലിയൊരു കൊന്ത കൊണ്ട് വച്ചിരുന്നു. നിലവില്‍ എന്‍റെ കഴുത്തില്‍ രണ്ടു കൊന്തയുണ്ട്, അത് പോരാഞ്ഞിട്ട്....
പ്രാര്‍ഥനയും ഉപവാസവുമെല്ലാം നല്ലതുതന്നെ, മേലാല്‍ ഒരു സ്ഥലത്തേക്കും എന്നെ പെണ്ണ്കാണുവാന്‍ വിളിച്ചെക്കരുതെന്നു കര്‍ശനമായി ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. വിവാഹമൊന്നും ഒരു അവശ്യ സംഭവമല്ല എന്ന ഒരു തോന്നല്‍ എനിക്ക് മുന്‍പുണ്ടായിരുന്നു. ഇപ്പോള്‍ ആ തോന്നല്‍ വീണ്ടും ശക്തമാവാന്‍ തുടങ്ങി.....




      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

6 comments:

  1. അപ്പൊ വിവാഹം വേണ്ടെന്നു വെച്ചോ.

    ReplyDelete
  2. ennittenthhayi?

    ReplyDelete
  3. ippozhum kalyanam kazhikkathe nilkkaalle?

    ReplyDelete
  4. ningal aaa penkuttiye thanne vivaaham kazhikkanam,,,vere aare ningal kettiyaalum....ningalku kudumba jeevithathil samadhanam kittilla..aa kutty ningale snehikkukayum bahumaanikkukayum cheyyum!!!!!!!!!!!!!!!!!

    ReplyDelete
  5. അപ്പൊ ഇതുവരെ വിവാഹം കഴിഞ്ഞില്ലേ?

    ReplyDelete