Tuesday 1 February 2011

ബ്ലഡ്‌കാന്‍സര്‍ !! (ഒന്നാം ഭാഗം)


ഞാനും സൈനയും അന്ന് ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. അമ്മമാര്‍ ഞങ്ങളെ ഒരുമിച്ചു കൊണ്ടുപോയാണ്‌ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്. അന്നുമുതലേ ഞങ്ങള്‍ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. സൈനയുടെ ഉപ്പാക്ക് ആടുവളര്‍ത്തലാണ്. വീട്ടില്‍ നിറയെ ആടുകള്‍.അതില്‍നിന്നും തിരഞ്ഞെടുത്തതും, പുറമേനിന്നും വാങ്ങുന്നതുമായ ആടുകളെ അയാള്‍ മാര്‍ക്കറ്റ്‌ നടുത്തുകൊണ്ടുപോയി അറത്തു വില്‍ക്കും. അതുകൂടാതെ ആടുകളെ ചവിട്ടിക്കാന്‍ അവിടെ ധാരാളം പേര്‍ വരാറുണ്ട്. കുട്ടിയാടുകളുടെ വില്‍പ്പനയും ഉണ്ട്. ഇത് രണ്ടും അവളുടെ ഉമ്മയുടെ വകുപ്പാണ്.

വീട്ടിലായിരിക്കുമ്പോഴും, എന്നോടൊപ്പം കളിക്കുവാന്‍ വരുമ്പോഴുമെല്ലാം സൈന ട്രവ്സറും, ഷര്‍ട്ടും ആണ് ധരിക്കാറ്. അതിനു കാരണം, അവളും അനുജനും തമ്മില്‍ ഒരു വയസിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ. വലുപ്പത്തില്‍ രണ്ടുപേരും ഒരുപോലെയാണ്താനും. അതിനാല്‍ അവളുടെ ഉപ്പ ഒരു തുണിവാങ്ങി, അതുകൊണ്ട് തയിക്കാവുന്നതിന്‍റെ പരമാവുധി ട്രവ്സര്‍കള്‍ തയിപ്പിക്കും. അതുക്കൊണ്ടുതന്നെ അവളുടെ ട്രവ്സര്‍കള്‍ക്ക് എന്നും ഒരേ നിറമായിരുന്നു.

രാവിലെ ഞാന്‍ ബാഗുമായി അവളുടെ വീട്ടിലെത്തുമ്പോള്‍ അവള്‍ ആട്ടിന്‍കൂടിനടുത്ത് ഉമ്മയോടൊപ്പം എന്തെങ്കിലും പണികളിലായിരിക്കും. എന്നെകണ്ടാല്‍ ഉടനെ അവള്‍ ഓടി വീടിനകത്തുകയറി ഇട്ടിരിക്കുന്ന ട്രവ്സര്‍നു മുകളില്‍ത്തന്നെ പാവാടയെടുത്തിട്ടു, ഷര്‍ട്ടമാറി ബാഗെടുത്തു എന്നോടൊപ്പം പോരും. സ്കൂള്‍വിട്ടു കളികളെല്ലാംകഴിഞ്ഞു വീടെത്തിയാല്‍ കുളിക്കാറുണ്ട്‌ എന്നാണു അവള്‍ എന്നോട് പറയാറ്.

സ്കൂള്‍ വിട്ടുള്ള ഞങ്ങളുടെ വരവ് ഒരു ചടങ്ങായിരുന്നു. നേരിട്ടുള്ള വഴികളിലൂടെ ഒരിക്കലും വരാറേയില്ല. തോടുവക്കത്തുകൂടെ നടന്നു സാധിക്കാവുന്നയത്ത്ര പറമ്പ്കളില്‍ കയറി കിട്ടാവുന്നയത്ര പുളി, മാങ്ങ , ചാമ്പക്ക എന്നിവയെല്ലാം ശേഖരിച്ചാണ് വരവ്. തരംക്കിട്ടിയാല്‍ വരുന്നവഴിയിലെ അമ്പലക്കുളത്തിന്‍റെ ആഴമില്ലാത്ത ഭാഗത്ത് ഇറങ്ങിനിന്നുക്കൊണ്ട് ഞാനൊന്ന് മേല്കഴുകുകയും ചെയ്യും. ഈസമയം അതുവഴി ആരെങ്കിലും വരുന്നുണ്ടോ എന്നറിയുവാന്‍ അവള്‍ കാവല്‍നില്‍ക്കും. അഹിന്ദുക്കള്‍ ആണല്ലോ രണ്ടുപേരും......

രാവിലെ എഴുനേറ്റു കാപ്പികുടിച്ചുകഴിഞ്ഞാല്‍ ഒരുമണിക്കൂര്‍ ഇരുന്നു പഠിക്കണമെന്ന് അമ്മയുടെ കര്‍ശന നിര്‍ദേശമുണ്ട്. അവധിദിവസങ്ങളില്‍ അത് രണ്ടു മണിക്കൂറാകും. അത്രയുംസമയം ഞാനിരുന്നു പഠിക്കുന്നുണ്ടോ എന്ന് നോക്കുവാന്‍ ഇളയമ്മയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇളയമ്മ അമ്പിനും വില്ലിനും അടുക്കാത്ത ആളായതിനാല്‍ ആ സമയക്രമം ഞാന്‍ തെറ്റിക്കാറില്ല. സൈനയുടെ വീട്ടില്‍ ഈ നിയന്ത്രണങ്ങള്‍ ഒന്നുംതന്നെയില്ല. ആര് ചത്താലും ജീവിച്ചാലും രാവിലെ ആടിന് കാടിയും പിണ്ണാക്കും കൊടുത്തിരിക്കണം. സ്കൂള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനു ഉമ്മയെ സൈന സഹായിക്കുകയും വേണം. ഈയൊരു കാര്യത്തില്‍ മാത്രമേ അവളുടെ ഉപ്പാക്ക് നിര്‍ബന്ധമുള്ളു. ഭാഗ്യവതിയായ സൈന!!!!

അവധി ദിവസങ്ങളില്‍ അവളുടെ ജോലി തീര്‍ന്നാല്‍ അവള്‍ ഇടയ്ക്കിടെ ഞങ്ങളുടെ വേലിക്കരികില്‍നിന്നും വീട്ടിലെക്കെത്തിനോക്കും, എന്‍റെ പഠിപ്പ് തീര്‍ന്നുവോ എന്നറിയുവാന്‍. ഞാന്‍ പഠിക്കുന്ന സമയത്ത് അവളെ ആ പരിസരത്തെങ്ങാനും കണ്ടാല്‍ എന്‍റെ അമ്മ വഴക്കുപറയും എന്നതിനാല്‍ പതുങ്ങി നിന്നാണ് നോട്ടം.

ആ ശനിയാഴ്ച്ചയിലെ എന്‍റെ പഠനസമയം, ശ്..... ശ് ... എന്ന ശബ്ദം കേട്ട് ഞാന്‍ വേലിക്കലേക്ക് നോക്കി, സൈന. അങ്ങിനെ ശബ്ദം കേള്‍ക്കുമ്പോള്‍ അത് സൈനയാണെന്ന് എനിക്കറിയാം. ഞാന്‍ നോക്കിയില്ലെങ്കില്‍ വീട്ടില്‍ അമ്മയുണ്ടെന്നു അവള്‍ക്കും അറിയാം. അത് ഞങ്ങള്‍ തമ്മിലുള്ളൊരു ധാരണയാണ്.

" തീരാറായോ?" അവള്‍ പതിയെ ചോദിച്ചു. പടിക്കുന്നസമയത്തു ഒരു അമ്പതു തവണയെങ്കിലും ഞാന്‍ ക്ലോക്കില്‍ നോക്കാറുണ്ട്. ഞാന്‍ വീണ്ടും ക്ലോക്കില്‍ നോക്കി. ആറോ ഏഴോ മിനുട്ടുകള്‍ ബാക്കിയുണ്ട്. അമ്മയും ചേച്ചിയും വീട്ടിലില്ല, ഇളയമ്മ ഗോതമ്പ് വാങ്ങുന്നതിനായി റേഷന്‍ കടയില്‍ പോയിരിക്കുന്നു. കുറച്ചു നേരത്തെ പഠിത്തം അവസാനിപ്പിച്ചാലും അമ്മൂമ്മ പറഞ്ഞുകൊടുക്കില്ലെന്നു എനിക്കുറപ്പുണ്ട്. ബാഗ്‌ ഒതുക്കിവച്ച് ഞാന്‍ പുറത്തിറങ്ങി.

വീടിനടുത്തുള്ള വലിയൊരു കശുമാവിന്‍തോപ്പാണ് ഞങ്ങളുടെ ലോകം. കശുമാവിന്‍റെ ചാഞ്ഞുകിടക്കുന്ന കൊമ്പുകളില്‍ കയറിയിരുന്ന് കുലുങ്ങുക എന്നതാണ് പ്രധാന വിനോദം. ഇത്തരത്തില്‍ ഞങ്ങള്‍ക്ക് എളുപ്പം കയറിയിരുന്ന് കുലുങ്ങാവുന്ന കശുമാവ് തോപ്പിന്‍റെ മധ്യ ഭാഗത്തായാണ്‌ ഉള്ളത്.
ഞങ്ങള്‍ അങ്ങോട്ട്‌ നടന്നുക്കൊണ്ടിരിക്കുമ്പോള്‍ കുറച്ചുദൂരെ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നിടത്ത് വീടിനടുത്തുള്ള പരിചയക്കാരായ ഒരു ചേച്ചിയും ചേട്ടനും. അവര്‍ നിലത്തു കെട്ടിപ്പിടിച്ചുകിടന്നു പരസ്പരം ഉമ്മവക്കുന്നു!!! ഞാനും സൈനയും ഒന്നിച്ചാണ് ഈ കാഴ്ച്ച കണ്ടത്. നാലഞ്ചു നിമിഷങ്ങള്‍ ഞങ്ങള്‍ അത് നോക്കി നിന്നു. അതിനിടക്ക് ചേച്ചി ഞങ്ങളെകണ്ട് ചാടിപിടഞ്ഞെഴുന്നേറ്റ് വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലേക്ക്‌ മറഞ്ഞു. കൂടെയുള്ളയാള്‍ ആ പറമ്പിന്‍റെ സൂക്ഷിപ്പുക്കാരനും കൂടിയാണ്. അയാള്‍ ഞങ്ങളെ കണ്ട്,
" എന്താടാ ഇവിടെ.... ആരാ നിങ്ങളോട് ഇങ്ങോട്ട് കടക്കാന്‍ പറഞ്ഞെ...?."
എന്ന് ആക്രോശിച്ചു.

ഞങ്ങള്‍ തിരിച്ചു തോപ്പിനു പുറത്തേക്ക് ഓടി.
തോട്ടത്തിനു പുറത്തെത്തിയപ്പോഴാണ്‌ ഞങ്ങളുടെ ഓട്ടം നിന്നത്.
" കല്ല്യാണം കഴിഞ്ഞാലെ ഇങ്ങനെ ചെയ്യാന്‍ പാടുള്ളൂ"
സൈന അവളുടെ വിജ്ഞാനം പങ്കുവച്ചു. ഇനി ഞങ്ങളറിയാതെ അവരുടെ കല്ല്യാണം കഴിഞ്ഞോ....? ഞങ്ങള്‍ക്ക് സംശയമായി.

ഞങ്ങള്‍ പോകുന്ന വഴിക്കരികിലുള്ള ഒരു വലിയമരം ചിലര്‍ ചേര്‍ന്ന് മുറിക്കുന്നുണ്ട്. നാട്ടുക്കാരില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത കുറച്ചു പേര്‍ അതും നോക്കി ആ സമയം അവിടെ നില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍ത്തുല്ലസിച്ചുള്ള വരവുകണ്ട് അതിലൊരാള്‍ ചോദിച്ചു,
"രണ്ടാളും വല്ല്യ സന്തോഷത്തിലാണല്ലോ..?"
ഞങ്ങള്‍ രണ്ടുപേരെയും നന്നായി അറിയാവുന്ന ഒരാളാണ് അത് ചോതിച്ചത്.

തോപ്പില്‍ കണ്ട കാര്യങ്ങള്‍ വിശദമായിതന്നെ ഞാന്‍ അയാള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു. മരം വെട്ടു നിന്നു. കാഴ്ച്ചക്കാര്‍ ഞങ്ങള്‍ക്ക് ചുറ്റുമായി. തുടര്‍ന്നുള്ള അവരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് എന്തൊക്കെയോ മറുപടിപറഞ്ഞു ഞങ്ങള്‍ മുന്നോട്ടു നടന്നു.

മനസ്സില്‍ വല്ലാത്തൊരു സന്തോഷവും അഭിമാനവും. ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാന്‍ ആകാംക്ഷാഭരിതരായി നാട്ടുക്കാര്‍ കൂടിനിന്നതിനെകുറിച്ചോര്‍ത്തപ്പോള്‍ ഞങ്ങള്‍ പുളകിതരായി. ആ പുളകത്തില്‍ നിന്നുമുണ്ടായ രോമാഞ്ചം അവസാനിക്കുന്നതിനുമുന്‍പേ , ദാ കിടക്കുന്നു വേറെയൊരു മുട്ടന്‍ ചാന്‍സ്.....!! ഞങ്ങള്‍ക്ക് നേരെയുള്ള മതിലില്‍ കയറിയിരിക്കുന്നു, ചേട്ടന്‍..... തോട്ടത്തില്‍ കണ്ട ചേച്ചിയുടെ സ്വന്തം ചേട്ടന്‍!! അതും ഒറ്റക്കൊന്നുമല്ല , കാശുവച്ച് ഗോലി കളിക്കുന്ന വേറെയും കുറച്ചു ചേട്ടന്മാര്‍ ഉണ്ട് കൂടെ

. ഞാന്‍ ആവേശപൂര്‍വ്വം ചെട്ടനടുത്തുചെന്നു, ശബ്ദം ഒന്ന് നേരെയാക്കി തോട്ടത്തില്‍ കണ്ടകാര്യങ്ങള്‍ പൂര്‍വാധികം ഭംഗിയോടെ അവതരിപ്പിച്ചു.
ചേട്ടന്‍ മതിലില്‍നിന്നും ചാടിയിറങ്ങി. അതോ കെട്ടിമറിഞ്ഞ് വീണതോ..... എന്തായാലും ആള് താഴെയെത്തി. ഒപ്പം അവിടുത്തെ ഗോലി കളിയും നിന്നു. ഒട്ടും താമസിയാതെ ' ണേം......'എന്ന ശബ്ദത്തില്‍ എന്‍റെ തലയിലൊരു കിഴുക്ക്‌, ചേട്ടന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്‍റെ വല്ല്യമ്മയുടെ മകനില്‍ നിന്നും
കിട്ടി. ഒപ്പം ഒരു താക്കീതും,

" മിണ്ടരുത് ഒരാളോടും..." മിണ്ട്യാല്‍ എന്താ , കണ്ടതല്ലേ പറഞ്ഞുള്ളൂ.., എന്നുഞാന്‍ വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സില്‍ കരുതി. എനിക്ക് കിഴുക്ക്‌ കിട്ടുന്നത് കണ്ടപ്പോഴേ സൈന വീട്ടിലേക്കു എത്താറായിരുന്നു. വഞ്ചകി...., എന്നെ ഒറ്റയ്ക്ക്ഇട്ടു പോയി.

നടക്കുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ ഞാന്‍ തീരുമാനമെടുത്തു, ഇനി മുതല്‍ സൈനയുടെ കൂടെ സ്കൂളില്‍ പോകില്ല. രണ്ടാമത്, വല്ല്യമ്മയുടെ മകന്‍ ചെടി നനക്കുന്നതിനായി സഹായത്തിനു വിളിച്ചാലും പോകില്ല.
വൈകീട്ട് അമ്മ വന്നതും ഇറയില്‍ വച്ചിരിക്കുന്ന ചൂരലെടുത്തു എന്നെ പൊതിരെ തല്ലാന്‍ തുടങ്ങി. അഞ്ചാറു അടി കഴിഞ്ഞപ്പോഴേക്കും അമ്മൂമ്മ ഇടപ്പെട്ടു.
" വെറുതെ ഇരിക്കുന്ന കുട്ട്യോളെ പിടിച്ചു തല്ലാ? "

കാര്യമെന്താണെന്നു അറിയണമെന്നായി അമ്മൂമ്മ. കാര്യം എനിക്കും അമ്മയ്ക്കും നാട്ടുക്കാര്‍ക്ക്‌ മുഴുവനും അറിയാം, പക്ഷെ എന്‍റെ അമ്മൂമ്മക്കും സൈനയുടെ ഉമ്മക്കും മാത്രം അറിയില്ല. പക്ഷെ സൈനയുടെ ഉപ്പ എല്ലാം അറിഞ്ഞിട്ടാണ് വൈകീട്ട് വന്നത്. അതിനു ശേഷം അവള്‍ക്കു നിലത്തു നില്‍ക്കാന്‍ പറ്റിയിട്ടില്ല. പുരക്കുചുറ്റും ഓട്ടംതന്നെ ഓട്ടം. അവളെ കയ്യില്‍ കിട്ടുമ്പോള്‍ ആജാനുഭാഹുവായ അവളുടെ ഉപ്പ അവളെ മാനത്തെക്കുയര്‍ത്തിയാണ് തല്ലുന്നത്.ഇടക്കൊന്നു റസ്റ്റ്‌ ചെയ്യുവാന്‍ വേണ്ടി അയാള്‍ അവളെ താഴെ നിറുത്തിയാല്‍ ഉടനെ അവള്‍ ഓടാന്‍ തുടങ്ങും.

കിട്ടട്ടെ രണ്ടെണ്ണം.... എന്നെ ഒറ്റക്കിട്ടു പോയവളല്ലേ, ഞാന്‍ വിചാരിച്ചു.
രാത്രി കിടക്കുമ്പോള്‍ സൈനക്ക് അടി കിട്ടിയതിനെ കുറിച്ചോര്‍ത്തു എനിക്ക് വിഷമം തോന്നി.
നിറഞ്ഞുഒഴുകിയ എന്‍റെ കണ്ണ്നീര്‍തുടച്ചു എന്നെ അരികിലേക്ക്ചേര്‍ത്തു കിടത്തിക്കൊണ്ട് അമ്മ പറഞ്ഞു
" എന്തുകണ്ടാലും എന്തുകേട്ടാലും മനസ്സില്‍ വക്കുക, മറ്റാരോടും ഒരിക്കലും പറഞ്ഞു നടക്കരുത്".

പിറ്റേന്ന് എന്‍റെ പഠനം കഴിഞ്ഞു കുറെ കഴിഞ്ഞിട്ടും സൈനയെ വീട്ടിലേക്കു കണ്ടില്ല.കുറേനേരം കാത്തിരുന്നിട്ടും കാണാതായപ്പോള്‍ ഞാന്‍ അവളുടെ വീടിന്‍റെ പടിക്കലേക്കുച്ചെന്നു. അവിടെ നിന്ന് ഞാന്‍ കണ്ടു , തിണ്ണയില്‍ കയറിയിരുന്നു കാല്‍ നീട്ടി വച്ചു കാലിന്മേല്‍ എന്തോ പുരട്ടിക്കൊണ്ടിരിക്കുന്ന സൈനയെ. എന്നെ കണ്ടതും അവള്‍ അകത്തേക്ക്പോയി പാവാട എടുത്തിട്ടു പുറത്തേക്ക് വന്നു

വീട്ടില്‍നിന്നും ഒരല്‍പ്പം നീങ്ങി, നാഷണല്‍ ഹൈവേ കടന്നു പോകുന്ന പാലത്തിനടിയിലിരുന്ന് പാവാട ഉയര്‍ത്തി, ഉപ്പയുടെ തല്ലിന്‍റെ പാടുകള്‍ കാട്ടി തന്നു. ചോര കിനിഞ്ഞിരിക്കുന്ന ചില പാടുകളില്‍ അവള്‍ എന്തോ മരുന്നുകള്‍ പുരട്ടിയിരിക്കുന്നു. എനിക്ക് ആകെ വിഷമമായി. കശുമാവിന്തോപ്പില്‍ പോകുന്നതിനും, ഓടി കളിക്കുന്നതിനുമോന്നും വലിയ ഉത്സാഹം തോന്നാത്തതിനാല്‍ ഹൈവേ യുടെ മറുവശത്ത്‌ നില്‍ക്കുന്ന വലിയ മാവിന്‍റെ ചുവട്ടില്‍ പൊഴിഞ്ഞു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പണ്ട് ഒരാള്‍ ആ മാവില്‍ തൂങ്ങി മരിച്ചിട്ടുള്ളതിനാല്‍ ഞങ്ങള്‍ ആ ഭാഗം മാത്രം കളിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയായിരുന്നു. പക്ഷെ അന്നത്തെ നിവൃത്തികേട് ക്കൊണ്ട് ഞങ്ങള്‍ അവിടെ പോകാമെന്ന് തീരുമാനിച്ചു. നാട്ടുകാരുള്ള സ്ഥലത്തൊന്നും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കടക്കാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ടായിരുന്നു.
.
ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ചെറിയ ചെറിയ പാറകള്‍ കടന്നു വേണം മാവിനടുത്തെത്താന്‍. ഞങ്ങള്‍ ഒരു പാറയില്‍ നിന്നും വേറെയൊരു പാറയിലേക്ക്‌, അതില്‍ നിന്നും മറ്റൊന്നിലേക്കു..... അങ്ങിനെ ചാടി ചാടി മാവിനടുത്തെത്തി. സൈനയുടെ പാവാടയില്‍ കണ്ണിമാങ്ങ മുഴുവന്‍ പെറുക്കിക്കൂട്ടി ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു നടക്കുകയായിരുന്നു.

 ഞാന്‍ മുന്‍പിലും അവള്‍ പിറകിലുമായാണ് നടത്തം.
എന്തോ പറയുവാന്‍ ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നില്‍ക്കുന്നതിനിടയില്‍ കണ്ണിമാങ്ങയിട്ടു പൊക്കിപിടിച്ച് നില്‍ക്കുന്ന അവളുടെ പാവാടക്കടിയിലൂടെ കാണുന്ന ട്രൌസര്‍ന്‍റെ മുന്‍ഭാഗം ഞാന്‍ ശ്രദ്ധിച്ചു.
അവിടമാകെ ചുവപ്പ് നിറം!!!
കുറച്ചു ചോര അവളുടെ തുടയിലേക്ക് ഒലിച്ചു ഇറങ്ങിയിരിക്കുന്നു. ഉപ്പ തല്ലിയത് ആ ഭാഗത്ത് കൊണ്ടിട്ടില്ലെന്നു അവള്‍ ഉറപ്പിച്ചു പറയുന്നു. പിന്നെ എങ്ങിനെയാണ് ചോര വരുന്നത്.....

അടുത്തു തന്നെ ഒരു ടയര്‍ റീസോളിംഗ് കമ്പനിയുണ്ട്. ഞായറാഴ്ച്ച ആയതിനാല്‍ അതിനു അവധി ആയിരുന്നു. കമ്പനിയുടെ പുറകുവശത്തുള്ള പൈപ്പിനടുത്തെക്ക്‌ സൈന പോയി. കണ്ണി മാങ്ങ എന്‍റെ ഷര്‍ട്ടിനകത്തിട്ട് ഞാന്‍ മുന്‍ വശത്ത്‌ ഇരുന്നു.
കുറച്ചു കഴിഞ്ഞാണ് സൈന വന്നത്. വാവിട്ടു കരഞ്ഞു കൊണ്ടാണ് വരവ്. രണ്ടുമൂന്നു പ്രാവശ്യം കഴുകിയിട്ടും ചോര പിന്നെയും വന്നുക്കൊണ്ടിരിക്കുന്നുവെന്നു അവള്‍ കരച്ചിലിനിടയില്‍ പറഞ്ഞു. പിന്നെ ഒരു നിമിഷം കരച്ചില്‍ നിറുത്തി, എന്നിട്ട് പ്രഖ്യാപിച്ചു,
" എനിക്ക് ബ്ലഡ്‌ ക്യാന്‍സറാ........"

ഞാന്‍ ഞെട്ടി....... ഈശ്വരാ ബ്ലഡ്‌ ക്യാന്‍സറോ..!!!!!
എനിക്കോ അവള്‍ക്കോ ഇതിനുമുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ല. ആര്‍ക്കും ഇങ്ങനെ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടുമില്ല. വെറുതെ ഒരു കാരണവും ഇല്ലാതെ ചോര വരുന്നു. അപ്പോള്‍ ഇത് ബ്ലഡ്‌ കാന്‍സര്‍ തന്നെ , ഞാനും ഉറപ്പിച്ചു.

ബ്ലഡ്‌ ക്യാന്‍സര്‍ ന്‍റെ സാധ്യതയെ കുറിച്ച് അവള്‍ ചിന്തിക്കുവാനും, ഞാന്‍ വിശ്വസിക്കുവാനും ഒരു കാരണമുണ്ട്; അക്കാലത്ത് ഇറങ്ങുന്ന ഒരുമാതിരിപ്പെട്ട എല്ലാ സിനിമകളിലും കളിച്ചുചിരിച്ച് ഓടിച്ചാടി നടക്കുന്ന നായികക്കോ, പ്രണയാതുരനായ നായകനോ അവസാനം ബ്ലഡ്‌ ക്യാന്‍സര്‍ ആയിരിക്കും. അഥവാ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ബ്ലഡ്‌ ക്യാന്‍സര്‍ ഇല്ലെങ്ങില്‍ ഇവരുടെ വേണ്ടപ്പെട്ട ആര്‍ക്കെങ്ങിലും അതുണ്ടായിരിക്കും. ഇനി ആര്‍ക്കും ബ്ലഡ്‌ ക്യാന്‍സര്‍ ഇല്ലാത്ത ഒരു സിനിമയെങ്ങാനും കണ്ടുപോയാല്‍....
" ഇതെന്തൂട്ട് സിനിമ്യാ ഇത്" എന്നൊരു തോന്നലും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

അക്കാലത്ത് ബ്ലഡ്‌ ക്യാന്‍സറിനു അത്രത്തോളം സ്വാധീനം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നതിനാലും, ഈ സംഭവം എങ്ങിനെയിരിക്കും എന്നതിനെ കുറിച്ചു ഒരു രൂപവും ഇല്ലാതിരുന്നതിനാലുമാണ് ചോരയുമായി ബന്ധപ്പെട്ട സൈനയുടെ പ്രശ്നം ബ്ലഡ്‌ ക്യാന്‍സര്‍ തന്നെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചത്.

ഇടയ്ക്കിടെ സൈനയുടെ കരച്ചില്‍ ഉച്ച്ചത്തിലാകുന്നുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ് ഞാന്‍. ഞാന്‍ കരുതിയില്ല സൈനക്ക് ഇത്രവേഗം ബ്ലഡ്‌ ക്യാന്‍സര്‍ വരുമെന്ന്. കരച്ചിലിനിടക്കു അവള്‍ പറഞ്ഞു, "ഞാന്‍ മരിക്കട്ടെ എന്നാലെ എന്‍റെ ഉപ്പാക്ക് സന്തോഷം കിട്ടു...എന്നെ ഇഷ്ട്ടം ഇല്ല്യാത്തോണ്ടാല്ലേ ഇന്നലെ ഇത്ത്രക്കും എന്നെ തല്ല്യെ..ഞാന്‍ മരിച്ചാല്‍ ഉമ്മാനെ ഇനി ആരാ സഹായിക്കാന്നു കാണാല്ലോ.."
ഇക്കാര്യങ്ങളൊന്നും ആരോടും പറയില്ലെന്ന് അവള്‍ എന്നോട് സത്ത്യം ചെയ്തു വാങ്ങി .

സമയം സന്ധ്യയോടടുത്തു. എനിക്ക് വീട്ടിലിരിക്കാന്‍ ഒരു സമാധാനവും ഇല്ല. സൈന ഉച്ചക്ക് വീട്ടില്‍ പോയതാണ്, ഇതുവരെ ഒരു വിവരവും ഇല്ല.എന്തായാലും മരിച്ചു കാണാന്‍ വഴിയില്ല.. അങ്ങിനെയാണെങ്കില്‍ എല്ലാവരുടെയും കരച്ചില്‍ കേള്‍ക്കുമായിരുന്നു. പെട്ടെന്ന് എനിക്കൊരു തോന്നല്‍, അവള്‍ മരിച്ചു കിടക്കുകയാണെന്ന് അവളുടെ വീട്ടിലാരും അറിഞ്ഞിട്ടില്ലെങ്കിലോ..... അവള്‍ക്കു സംഭവിച്ചു പോയ ഈ മാരകമായ അസുഖത്തിന്‍റെ വിവരം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്ക് മാത്രമല്ലേ അറിയൂ... എന്തായാലും അവളുടെ വീടുവരെ ഒന്ന് പോയിനോക്കാന്‍ ഞാന്‍ തീരുമാനിച്ചു. 
(തുടരും.......)


................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

2 comments:

  1. ഹ..ഹ..!
    ഇത് നല്ല കഥ!!!

    ReplyDelete
  2. wowwwwww biju u r great...nannayittundu ente abhinandanam vakkukalil othukkunnilla,ente prarthanayum oppam undu ezuthuka valiya oral avuka

    ReplyDelete